മമ്മൂട്ടിയോട് ഭിക്ഷ ചോദിച്ചു, അദ്ദേഹം രക്ഷിച്ച കഥ പങ്കുവെച്ച് ശ്രീദേവി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടകരുടെ കൈയ്യില്‍ നിന്നും ഒരു പെണ്‍കുട്ടിയെ മമ്മൂട്ടി രക്ഷിച്ചിരുന്നു. ശ്രീവേദി എന്ന ഈ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി എത്തിയിരുന്നു. വേദിയില്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജീവിതത്തെ കുറിച്ചും മമ്മൂട്ടിയുടെ സഹായത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ്.

ജനിച്ച ഉടനെ സ്വന്തം അമ്മ എന്നെ ഉപേക്ഷിച്ച് പോയതാണ്. ഒരു നാടോടി സ്ത്രീയാണ് എന്നെ എടുത്തത്. കുറച്ച് കാലം അവരുടെ കൂടെയായിരുന്നു. ഭിക്ഷാടനത്തിന് വന്ന അവരുടെ കൂടെ, അവരിലൊരാളായി ഞാനും മാറി. മൂന്ന് വയസ് മുതല്‍ എന്നെയും ഭിക്ഷാടനത്തിന് വിട്ട് തുടങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നിട്ടുണ്ട്.

മമ്മൂക്കെയ ഞാന്‍ പട്ടാളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് കാണുന്നത്. അന്നവിടെ ഭിക്ഷയെടുക്കാന്‍ വേണ്ടി പോയതാണ്. വിശപ്പ് കാരണം ലൊക്കേഷന് അകത്തേക്ക് കയറി. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കൂന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു.

മമ്മൂക്ക കുറേ നേരം എന്റെ മുഖത്തേക്ക് നോക്കി. എന്നോട് കാര്യങ്ങളൊക്കെ ചോദിച്ചു. പൊതുപ്രവര്‍ത്തകരെ കൊണ്ട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തിയതാണെന്നും ഭിക്ഷാടന മാഫിയയാണ് ഭിക്ഷയ്ക്ക് വിടുന്നതെന്നും അദ്ദേഹം അറിഞ്ഞു.

എന്താണെങ്കിലും ഈ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാട് മമ്മൂക്ക ചെയ്തത്. അന്നെനിക്ക് ആറോ ഏഴോ വയസുണ്ടാവും. അവിടെ എത്തിയപ്പോഴെക്കും എനിക്ക് സന്തോഷമായി. കാരണം അമ്മാരും കുറേ കുട്ടികളുമൊക്കെ അവിടെയുണ്ടായിരുന്നു. മമ്മൂക്കയുടെ കെയര്‍ ഓഫിലാണ് അവിടേക്ക് പോയത്. വേണ്ട സൗകര്യങ്ങളൊക്കെ അവിടെ നിന്നുനല്‍കിയെന്നും ശ്രീദേവി പറഞ്ഞു.