ആടുതോമയുടെ ആ പരിണാമം കണ്ടെത്താന്‍ ജൂറിയ്ക്ക് പറ്റിയില്ല, സ്ഫടികത്തിന് അവാര്‍ഡ് കിട്ടാതെ പോയത് അതുകൊണ്ടെന്ന് ഡോ രാജേന്ദ്ര ബാബു

മോഹന്‍ലാല്‍ – ഭദ്രന്‍ ചിത്രം ‘സ്ഫടികം’ 28 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവില്‍ തിയേറ്ററുകളില്‍ വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. 1995ലെ ബോക്സ് ഓഫീസില്‍ 8 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു.

സംസ്ഥാന പുരസ്‌കാരങ്ങളില്‍ മികച്ച സിനിമ എന്നതിനൊപ്പം മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തുവെങ്കിലും ദേശീയ പുരസ്‌കാരങ്ങളില്‍ പരിഗണിക്കപ്പെട്ടില്ല. സ്ഫടികം ഒരു ക്ലാസിക്കല്‍ സിനിമയായിരുന്നിട്ടും അവാര്‍ഡ് ലഭിക്കാതെ പോയത്, ആടുതോമയുടെ പരിണാമം ജൂറിക്ക് കണ്ടെത്താനാകാതെ പോയതിനാലാണെന്നാണ് ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയ ഡോ രാജേന്ദ്ര ബാബുവിന്റെ പ്രതികരണം.

സ്ഫടികത്തിന് അവാര്‍ഡ് കിട്ടാതെ പോയതിന്റെ കാരണമായി ജൂറി അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞത് ‘പൊലാടി മോനേ എന്നൊക്കെ വിളിച്ച് ഒരു സിനിമ തുടങ്ങി, ആടിന്റെ ചോര കുടിക്കുന്ന പ്രാകൃത രീതി’ എന്നിവകൊണ്ടൊക്കെയാണ് എന്നാണ്. സിനിമയ്ക്ക് രണ്ട് സാധ്യതകളാണുള്ളത്. ഇതുപോലെ തല്ലിപ്പഠിക്കുന്ന ഒരു കുട്ടി, ആടുതോമയായി മാറാം, ആടുതോമയായി മാറാതെയും ഇരിക്കാം.

പക്ഷെ ഇവിടെ ഒരു കഥാപാത്രം അച്ഛന്റെ പീഡനങ്ങളിലൂടെ പരുവപ്പെട്ട് സന്യാസിയായി മാറിയില്ല, ആടുതോമയായി മാറി. അതാണ് പരിണാമം. അത് കണ്ടെത്താന്‍ ആ കാലഘട്ടത്തില്‍ അവാര്‍ഡ് ജൂറികള്‍ക്ക് കഴിഞ്ഞില്ല. ജനത മോഷന്‍ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.