പ്രിയ സുഹൃത്ത് ബാലുവിനെ പാട്ടു പാടി യാത്രയാക്കി ഇളയരാജ

പ്രിയ സുഹൃത്ത് എസ്. പി ബാലസുബ്രമണ്യത്തെ പാട്ടു പാടി യാത്രയാക്കി ഇളയരാജ. തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്ത് അഞ്ച് പതിറ്റാണ്ട് നീണ്ട സൗഹൃദമായിരുന്നു ഇരുവരും തമ്മില്‍. അതിവൈകാരികമായാണ് എസ്പിബിയുടെ മരണവാര്‍ത്തയോട് ഇളയരാജ പ്രതികരിച്ചത്. ബാലു എങ്കേ പോന്‍? ഏന്‍ പോന്‍? ( ബാലു എവിടെ പോയി? എന്തിന് പോയി?) എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.

ബാലൂ പെട്ടന്ന് എഴുന്നേറ്റ് വാ. നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നുവെന്ന് പറഞ്ഞില്ലേ? നീ കേട്ടില്ല. നീ പോയി. എവിടെ പോയി? ഗന്ധര്‍വന്മാര്‍ക്കായി പാടാന്‍ പോയിരിക്കുകയാണോ? ഇവിടെ ലോകം ശൂന്യമായിരിക്കുന്നു. ലോകത്തില്‍ ഒന്നും എനിക്ക് അറിയില്ല. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്ത് പറയണമെന്നുപോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04-ന് ആയിരുന്നു എസ്പിബിയുടെ അന്ത്യം. ഓഗസ്റ്റ് 5-ന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എസ്പിബിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് മടങ്ങിവരവിന്റെ പാതയിലായിരുന്നു എസ്പിബി.

എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസകോശ അവയങ്ങളില്‍ അണുബാധയുണ്ടായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിനിമാ പിന്നണി ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ എസ്പിബി തിളങ്ങി. 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം.

1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം അദ്ദേഹം നേടി. ഏക് ദൂജേ കേലിയേ (1981 ഹിന്ദി), സാഗര സംഗമം (1983 തെലുങ്ക്), രുദ്രവീണ (1988 തെലുങ്ക്), സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995 കന്നഡ), മിന്‍സാര കനവ് (1996 തമിഴ്) എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ദേശീയ അവാര്‍ഡ് നേടി. യേശുദാസിനു ശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്.

മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് 24 തവണയും, മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 തവണയും 4 വട്ടം തമിഴ്‌നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നേടി.