ഓര്‍മ്മകളില്‍ എസ്.പി.ബി; മഹാഗായകന്‍ വിടപറഞ്ഞിട്ട് ഒരാണ്ട്

എസ്.പി.ബി.യുടെ സാന്നിധ്യമില്ലാതെ ഒരുവര്‍ഷം കടന്നു പോയിരിക്കുകയാണ്. ഇതുപോലെ ജനങ്ങളോടൊത്തുപാടിയ, ആടിയ മറ്റൊരു ഗായകനെ ഇതിന് മുമ്പ് ഇന്ത്യന്‍ സംഗീത ലോകം കണ്ടിട്ടില്ല. ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടം പേട്ടയെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ 1949 ജൂലൈ നാലിനാണ് ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ അതുല്യ ഗായകനായ എസ് പി ബാലസുബ്രഹ്‌മണ്യം ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ് പി സമ്പാമൂര്‍ത്തിയായിരുന്നു ബാലുവിന്റെ ആദ്യഗുരു. ശ്രീപതി പണ്ഡിറ്റരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്.പി ബാലസുബ്രഹ്‌മണ്യം എസ്. പി. ബി, ബാലു എന്നീ പേരുകളിലും സിനിമാമേഖലയില്‍ അറിയപ്പെട്ടിരുന്നു.

എസ്.പി ബാലസുബ്രഹ്‌മണ്യം കുട്ടിക്കാലത്ത് തന്നെ സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. തന്റെ പിതാവില്‍ നിന്നും എസ്.പി.ബി സ്വയവും നൊട്ടേഷന്‍ പഠിക്കുകയും ഹാര്‍മോണിയം, ഫ്‌ലൂട്ട് തുടങ്ങിയ ഉപകരണങ്ങള്‍ വായിക്കുകയും ചെയ്തു. ബാലു എന്‍ജിനീയറാകണമെന്ന് പിതാവ് ആഗ്രഹിച്ചു; ഇത് അദ്ദേഹത്തെ അനന്ത്പൂരില്‍ എത്തിച്ചു, അവിടെ അദ്ദേഹം ജെഎന്‍ടിയുവില്‍ എന്‍ജിനീയറിംഗ് കോഴ്സിന് ചേര്‍ന്നു. പിന്നീട് ടൈഫോയ്ഡ് മൂലം കോഴ്‌സ് നിര്‍ത്തുകയും പിന്നീട് എ.എം.ഐ.ഇ ല്‍ ചേരുകയും ചെയ്തു. അതേസമയം, തന്റെ സംഗീത സപര്യ അദ്ദേഹം പിന്തുടരുകയും നിരവധി സംഗീത മത്സരങ്ങളില്‍ അവാര്‍ഡുകള്‍ നേടുകയും ചെയ്തു.
ഒരു മുഴുനീള സിനിമാ ഗായകനാകുന്നതിനു മുമ്പ്, എസ്പിബി ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ പ്രധാനിയായിരുന്നു: ഇളയരാജ, അദ്ദേഹത്തിന്റെ സഹോദരന്മാരായ ഭാസ്‌ക്കര്‍, ഗംഗയ് അമരന്‍ തുടങ്ങിയവര്‍ ഈ ട്രൂപ്പില്‍ അംഗങ്ങള്‍ ആയിരുന്നു.

ശ്രീ ശ്രീ ശ്രീ മരിയാദ രാമണ്ണ എന്ന ചിത്രത്തിലൂടെ 1966 ഡിസംബര്‍ 15- നാണ് എസ്.പി ബാലസുബ്രഹ്‌മണ്യം ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശി കോദണ്ഡപാണിയാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. തെലുങ്കിലൂടെ അരങ്ങേറ്റം കുറിച്ച് എട്ട് ദിവസത്തിന് ശേഷം അദ്ദേഹം 1966- ല്‍ കന്നഡയില്‍ നക്കറെ അഡെ സ്വര്‍ഗ എന്ന ചിത്രത്തിന് വേണ്ടി തന്റെ പാട്ട് റെക്കോഡുചെയ്ത. കന്നഡയിലെ പ്രശസ്തനായ ഹാസ്യതാരം ടി. ആര്‍. നരസിംഹരാജു ആണ് ഇതില്‍ അഭിനയിച്ചത്. ഹോട്ടല്‍ രംഭ എന്ന ചിത്രത്തിന് വേണ്ടി എം.എസ്. വിശ്വനാഥന്റെ സംഗീത സംവിധാനത്തില്‍ എല്‍. ആര്‍ ഈശ്വരിക്കൊപ്പം ”അത്താനോടു ഇപ്പടി ഇരുന്ത് എത്തനയ് നളാച്ചു” എന്ന ഗാനം പാടിയാണ് എസ്.പി.ബി തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഉള്‍പ്പെടെ അഞ്ചിലധികം വ്യത്യസ്ത ഭാഷകളില്‍ 40,000 ത്തിലധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

ഏറ്റവുമധികം ഗാനങ്ങള്‍ പാടി റെക്കോഡ് ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ അദ്ദേഹം ലോക റെക്കോര്‍ഡ് സ്വന്തമാക്കി (വനിതാ ഗായികയ്ക്കുള്ള ഈ റെക്കോഡ് ലതാ മങ്കേഷ്‌ക്കര്‍ക്കാണ്). സംസ്‌കൃതത്തിലും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ചിരഞ്ജീവി, രജനീകാന്ത് ചിത്രങ്ങളിലെ മിക്ക ഇന്‍ട്രൊഡക്ഷന്‍ പാട്ടുകളും ആലപിച്ചിരിക്കുന്നത് എസ്.പി.ബി ആണ്. ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം കമല്‍ഹാസന് ഏറ്റവും അനുയോജ്യമാണെന്ന് മിക്കവരും കരുതിയിരുന്നു. മലയാള സംഗീത വ്യവസായത്തിലെ കുത്തകയായി ഡോ. കെ. ജെ. യേശുദാസ് നിലനിന്നിരുന്ന സമയത്ത്. തെലുങ്ക്, കന്നഡ, തമിഴ് സിനിമാ വ്യവസായങ്ങളില്‍ 30 വര്‍ഷത്തിലേറെ പിന്നണി ഗാനാലാപനത്തില്‍ എസ്.പി.ബി തന്റെ കുത്തക നിലനിര്‍ത്തി. എസ്.പി.ബി മലയാളത്തില്‍ താരതമ്യേന കുറച്ച് ഗാനങ്ങള്‍ മാത്രമാണ് ആലപിച്ചത്.

തമിഴിലെ ദുഃഖഗാനങ്ങള്‍ക്ക് യേശുദാസിന്റെ ശബ്ദം കൂടുതല്‍ അനുയോജ്യമാണെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, ”നാനും ഉന്‍തെന്‍ ഉറവയ്”, ”നെഞ്ചുക്കുള്ളെ”, ”കുയിലപ്പുഡിച്ച്” തുടങ്ങിയ തമിഴിലെ നിത്യഹരിത ദുഃഖ ഗാനങ്ങളും എസ്.പി.ബി ആലപിച്ചിട്ടുണ്ട്. പ്രശസ്തമായ ടി.വി ഷോകള്‍ അദ്ദേഹം ഹോസ്റ്റുചെയ്തിട്ടുണ്ട്, തെലുങ്കില്‍ ഇ-ടിവിയില്‍ പാടുത തിയാഗ, എംഎഎ-ടിവിയിലെ പാടലാനി അന്‍ഡി, കൂടാതെ ”ഇ-ടിവി കന്നഡ”യില്‍ ഈഡെ തുമ്പി ഹാദുവെനു എന്ന കന്നഡ ഷോയും, ജയ-ടിവിയില്‍ ”എന്നോട് പാട്ടു പാടുംഗള്‍” എന്ന തമിഴ് ഷോ തുടങ്ങിയവ.

എസ്.പി.ബി ബാംഗ്ലൂരില്‍ വെച്ച് ഉപേന്ദ്ര കുമാറിനായി 1981 ഫെബ്രുവരി 8- ന് രാവിലെ 9.00 മുതല്‍ രാത്രി 9.00 വരെ കന്നഡയില്‍ 21 ഗാനങ്ങള്‍ പാടി റെക്കോഡുചെയ്തു. ഇത് ഒരു റെക്കോഡാണ്. അദ്ദേഹം ഒരു ദിവസം തമിഴില്‍ 19 ഗാനങ്ങളും ഒരു ദിവസം ഹിന്ദിയില്‍ 16 ഗാനങ്ങളും റെക്കോഡ് ചെയ്തതായി പറയപ്പെടുന്നു, ഇത് ശ്രദ്ധേയമായ നേട്ടമാണ്.

ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും എസ്.പി.പി നിരവധി പേര്‍ക്ക് തന്റെ ശബ്ദം നല്‍കിയിട്ടുണ്ട്. കമല്‍ഹാസന്റെ തെലുങ്ക് സിനിമകളുടെ സ്ഥിരം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നു എസ്.പി ബാലസുബ്രഹ്‌മണ്യം.

1980- ല്‍ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന ചിത്രത്തിലൂടെ എസ്.പി ബാലസുബ്രഹ്‌മണ്യം അന്താരാഷ്ട്ര പ്രശസ്തി നേടി. തെലുങ്ക് ചലച്ചിത്രമേഖലയില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിലൊന്നാണ് ഇത്. കെ. വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് കെ.വി. മഹാദേവനാണ്. തെലുങ്ക് സിനിമയില്‍ കര്‍ണാടക സംഗീതത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതിലേക്ക് ഈ ചിത്രം നയിച്ചു.

ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടിയ ഗായകനല്ല എസ്.പി.ബി, ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ റെക്കോഡുചെയ്യാന്‍ സിനിമ സംഗീതത്തിന്റേതായ സൗന്ദര്യാത്മകത ആണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഈ ചിത്രത്തിലൂടെ എസ്.പി ബാലസുബ്രഹ്‌മണ്യം നേടി. ഹിന്ദി സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം എസ്.പി.ബി തൊട്ട് അടുത്ത വര്‍ഷം നടത്തി, ഏക് ദൂജെ കെ ലിയേ (1981) എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. ഈ ചിത്രത്തിന് മികച്ച പുരുഷ പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ടാം തവണയും അദ്ദേഹത്തിന് ലഭിച്ചു.

1969-ല്‍ കടല്‍പ്പാലം എന്ന ചിത്രത്തിലൂടെ വയലാര്‍ രാമവര്‍മ്മ രചിച്ച് ജി ദേവരാജന്‍ സംഗീതം നല്‍കിയ ഈ കടലും മറുകടലും എന്ന പാട്ടു പാടിയാണ് എസ്.പി.ബി മലയാളത്തില്‍ ശ്രദ്ധേയനാവുന്നത്.
സര്‍പ്പം(1979) എന്ന ചിത്രത്തിലെ കെ ജെ ജോയ്-ബിച്ചു തിരുമല ടീമിന്റെ ”സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ”. റാംജി റാവ് സ്പീക്കിംഗ് (1989) എന്ന ചിത്രത്തിലെ എസ് ബാലകൃഷ്ണന്‍ സംഗീതം നല്‍കി ബിച്ചു തിരുമല രചിച്ച ”കളിക്കളം ഇതു കളിക്കളം” എന്ന ഗാനം. ഇളയരാജ സംഗീതം നല്‍കി പി കെ ഗോപി രചിച്ച അനശ്വരം(1991) എന്ന ചിത്രത്തിലെ ”താരാപഥം ചേതോഹരം”. ഗാന്ധര്‍വ്വം (1993) എന്ന ചിത്രത്തിലെ എസ് പി വെങ്കിടേഷ്-കൈതപ്രം ദാമോദരന്‍ ടീമിന്റെ ”നെഞ്ചില്‍ കഞ്ചബാണമെയ്യും” എന്ന ഗാനം. കെ ജയകുമാര്‍ എഴുതി രവീന്ദ്രന്‍ സംഗീതം നല്‍കിയ ബട്ടര്‍ഫ്‌ലൈസ് (1993) എന്ന ചിത്രത്തിലെ ”പാല്‍നിലാവിലെ പവനിതള്‍” തുടങ്ങിയവ മലയാളികള്‍ നെഞ്ചിലേറ്റിയ എസ്.പി.ബി യുടെ ഗാനങ്ങളാണ്.