ഹിന്ദി സിനിമാ ഗാനരംഗവും അടക്കി വാഴാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു എസ്.പി.ബി; തൊണ്ണൂറുകളെ പ്രണയത്തിലാക്കിയ ബോളിവുഡ് ഗാനങ്ങള്‍

ഇതിഹാസ ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് താരങ്ങളും ആരാധകരും. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളിലായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ എസ്പിബി ആലപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഗാനരംഗം പോലെ ഹിന്ദി സിനിമാ ഗാനരംഗവും അടക്കിവാഴാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരാളാണ് എസ്പിബി.

നിരവധി മെഗാഹിറ്റുകളുടെ പിന്നിലെ ശബ്ദമാണ് എസ്പിബി. ആര്‍ഡി ബര്‍മനും മുഹമ്മദ് റാഫിയും കിഷോര്‍ കുമാറും നിറഞ്ഞു നിന്ന അരങ്ങിലാണ് എസ്പിബിയും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചത്. “”കബൂത്തര്‍ ജാ ജാ””, “”ബഹുത് പ്യാര്‍ കര്‍ത്തെ ഹേ””, “”പെഹ് ല പെഹ് ല പ്യാര്‍ ഹെ”” തുടങ്ങിയ പ്രമുഖ ഗാനങ്ങളിലൂടെ 90-കളിലെ പ്രേക്ഷകരെ പ്രണയത്തിലാക്കി. സല്‍മാന്‍ ഖാന്‍, ഭാഗ്യശ്രീ എന്നിവര്‍ അഭിനയിച്ച “മേനെ പ്യാര്‍ കിയാ” (1989) എന്ന ചിത്രത്തിലെ ഗാനങ്ങള്‍ മികച്ച വിജയം നേടി.

“”ആതേ ജാതേ ഹസ്‌തേ ഗാതെ””, “”മേരേ രംഗ് മേം രംഗ്നേ വാലി”, “”ആയാ മോസം ദോസ്തി കാ”” എന്നിങ്ങനെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും എസ്പിബി ആലപിച്ചു. ആ ദശകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബോളിവുഡ് സൗണ്ട് ട്രാക്കായി ഇവ മാറി. ഈ ആല്‍ബത്തിന്റെ പത്ത് ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.

സാജന്‍ (1991) സിനിമയിലെ “”ബഹുത് പ്യാര്‍ കര്‍തെ ഹേ””, “”ജിയെ തോ ജിയെ കൈസെ”” തുടങ്ങിയ ഗാനങ്ങള്‍ തൊണ്ണൂറുകളിലെ ചെറുപ്പക്കാരുടെ പ്രണയഗാനങ്ങളായി മാറി. സല്‍മാന്‍ ഖാനായി പിന്നെയും ഗാനങ്ങള്‍ എസ്പിബി ആലപിച്ചിട്ടുണ്ട്. ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഹം ആപ് കെ ഹെ കോന്‍ ചിത്രത്തിലെ “”ദീദി തേരാ ദേവര്‍ ദിവാനാ””, “”ജൂട്ടെ ദോ പൈസെ ലൊ””, “”വാഹ് വാഹ് രാംജി”” ഗാനങ്ങളും എസ്പിബി ആലപിച്ചു.

അദ്ദേഹത്തിന്റെ റൊമാന്റിക് ഹിറ്റ് “”പെഹ് ല  പെഹ് ല പ്യാര്‍ ഹെ”” ജനപ്രിയ ട്രാക്കുകളില്‍ ഒന്നാണ്. ബോളിവുഡിലെ അദ്ദേഹത്തിന്റെ പ്രശ്തമായ മറ്റ് ഗാനങ്ങള്‍ സാഗര്‍ സിനിമയിലെ “”ഓ മരിയ ഓ മരിയ””, അന്ധാസ് അപ്‌ന അപ്ന സിനിമയിലെ “”യെ രാത് യെ ദൂരി””, “”ഹം ബനെ തും ബനെ”” എന്നിവയാണ്. ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഈ ഗാനങ്ങള്‍ തലമുറകളിലും ജീവിക്കും.