ഷൂട്ട് കഴിഞ്ഞപ്പോഴേക്കും വേദന സഹിക്കാനാവാതെ ഉഴിച്ചില്‍ നടത്തേണ്ട അവസ്ഥയിലായിരുന്നു ഞാന്‍: അമ്പിളിയായതിനെക്കുറിച്ച് സൗബിന്‍ ഷാഹിര്‍

സൗബിന്‍ ഷാഹിര്‍ ചിത്രം അമ്പിളി തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സൗബിന്റെ വ്യത്യസ്തമായ കഥാപാത്രവും ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനമികവുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ കഥാപാത്രത്തെ അവതരിപ്പിക്കുക ശ്രമകരമായിരുന്നുവെന്ന് സൗബിന്‍ വ്യക്തമാക്കുന്നു. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്.

വളരെ ബലംപിടിച്ചാണ് അമ്പിളിയുടെ നടപ്പെല്ലാം ഞാന്‍ ചെയ്തുതുടങ്ങിയത്. കൈകള്‍ ഇറുക്കിപ്പിടിച്ച് കാലുകളെല്ലാം ബലംപിടിച്ച് പ്രത്യേക നടപ്പിലൂടെയാണ് ആ കഥാപാത്രം ചെയ്യാന്‍ തുടങ്ങിയത്. കുറേനേരം അങ്ങനെ ചെയ്തപ്പോള്‍ ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. ഇതിനിടയില്‍ ഷൂട്ടിങ്ങില്‍ ഒരു ഗ്യാപ്പും വന്നു. ഒരിടവേള കഴിഞ്ഞ് വീണ്ടും ഷൂട്ടിങ് തുടങ്ങുമ്പോള്‍ കഥാപാത്രമാകാന്‍ പിന്നെയും കുറെ ശാരീരികവേദനകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഒടുവില്‍ അമ്പിളിയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വേദന സഹിക്കാനാകാതെ ഉഴിച്ചില്‍ നടത്തേണ്ട അവസ്ഥവരെയുണ്ടായി. സൗബിന്‍ പറഞ്ഞു.

2016-ല്‍ ടൊവിനോയെ മുഖ്യ കഥാപാത്രമാക്കി ചെയ്ത ഗപ്പിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്.

മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.