ആരോ 'നന്നായി' എന്ന് റിപ്ലെ ചെയ്തിരിക്കുന്നു, മെസേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി, 'മമ്മൂക്ക'!

നടന്‍ മമ്മൂട്ടിയുടെ ഒരു വാക്ക് തന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം പറഞ്ഞ് ‘ഭീഷ്മപര്‍വം’ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. സിനിമയില്‍ എത്തും മുമ്പ് 2018ല്‍ താന്‍ ചെയ്ത ഹ്രസ്വചിത്രം കണ്ട ശേഷം മമ്മൂട്ടി പറഞ്ഞ മറുപടി ജീവിതത്തില്‍ തന്ന ഊര്‍ജം ചെറുതല്ലെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ദേവ്ദത്ത് പറഞ്ഞു.

ദേവദത്ത് ഷാജിയുടെ കുറിപ്പ്…

2018 ജനുവരി, ഏറ്റവും ഒടുവില്‍ ചെയ്ത ‘എന്റെ സ്വന്തം കാര്യം’ ഷോര്‍ട്ട് ഫിലിം യൂടൂബില്‍ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമില്‍ രാത്രി സുഹൃത്തുക്കളുമായി ഇരിയ്ക്കുന്നു. കാഴ്ചക്കാര്‍ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്ടില്‍ ഉള്ളവര്‍ക്കെല്ലാം ഷോര്‍ട്ട് ഫിലിം ലിങ്ക് ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാന്‍, പ്രിയ സഹോദരന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് തന്റെ മൊബൈല്‍ സ്‌ക്രീന്‍ എന്റെ മുന്നിലേക്ക് നീട്ടുന്നത്. ഷോര്‍ട്ട് ഫിലിമിന് ആരോ ‘നന്നായി’ എന്ന് റിപ്ലെ ചെയ്തിരിക്കുന്നു. ചാറ്റ് ബോക്‌സിന്റെ മുകളില്‍ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി, ‘മമ്മൂക്ക’.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭീഷ്മ പര്‍വ്വത്തില്‍ കൂടെ വര്‍ക്ക് ചെയ്തവരില്‍ ഒരാള്‍ കോള്‍ ചെയ്തു, ‘നിന്നെ അമല്‍ സര്‍ അന്വേഷിയ്ക്കുന്നുണ്ട് .. മമ്മൂക്കയുടെ റൂമിലേക്ക്…’. കുടിച്ചുകൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോള്‍ മമ്മൂട്ടി സര്‍, അമല്‍ നീരദ് സര്‍, അബു സലീമിക്ക , ജോര്‍ജേട്ടന്‍ തുടങ്ങിയവരുണ്ട്. മമ്മൂട്ടി സര്‍ വലതുകൈ കൊണ്ട് എന്നെ നോക്കി മാസ്‌ക്ക് മാറ്റാനായി ആക്ഷന്‍ കാണിച്ചു. അമല്‍ സര്‍ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സര്‍ വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ കൈകള്‍ പിന്നില്‍ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകള്‍ വിറയ്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോര്‍ജേട്ടന്‍ പതിയെ പിന്നില്‍ കൂടി വന്ന് കൈകളില്‍ മുറുക്കെ പിടിച്ചു.

വിശേഷങ്ങളുടെ കൂട്ടത്തില്‍ അന്നത്തെ ഷോര്‍ട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട ‘ഭീഷ്മ പര്‍വ്വം’ ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല.. പ്രിയപ്പെട്ട മമ്മൂട്ടി സര്‍, ആ ‘നന്നായി’ തന്ന ഊര്‍ജ്ജം വാക്കുകള്‍ക്കും മേലെയാണ്..