ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായിട്ടും കേരള സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്ന് വിമര്‍ശിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു. അതേസമയം നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിമർശനവുമായി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്.
മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചതെന്ന് പറഞ്ഞ സജി ചെറിയാൻ സിനിമാ നയത്തിനായി അടുത്ത മാസം കോൺക്ലേവ് വിളിക്കുമെന്നും പറഞ്ഞു. ഇതൊന്നും അറിയാത്തവരല്ല ചില കമൻ്റുകൾ ഇറക്കുന്നതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണ് കമ്മിറ്റി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇരകൾ മൊഴിനൽകാൻ വിസമ്മതിക്കുന്നതിനാൽ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൊലീസ് നിർത്തിവയ്ക്കുകയാണെന്ന വാർത്ത പങ്കുവച്ചായിരുന്നു പാർവതി സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയത്. “ഈ കമ്മിറ്റി രൂപീകരിച്ചതിൻ്റെ യഥാർഥ കാരണത്തിലേക്ക് ഇനി ശ്രദ്ധ നൽകാമോ? സിനിമ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സഹായകമായ നയങ്ങൾക്കു രൂപം നൽകുന്ന കാര്യത്തിൽ എന്താണു നടക്കുന്നത് ? തിരക്കൊന്നുമില്ല അല്ലേ? റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയുള്ളൂ.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിനെ പരാമർശിച്ച് പാർവതി തിരുവോത്ത് കുറിച്ചത്.