കേരളത്തെ തീവ്രവാദി ഹബ് ആക്കി വ്യാജപ്രചാരണം; മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയ്ക്ക് എതിരെ പരാതി ലഭിച്ചിട്ടും നടപടിയില്ല, പ്രതിഷേധം

വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ക്കെതിരെ പരാതി ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുക്കാത്തത് പ്രതിഷേധാര്‍ഹവും കുറ്റകരവുമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമയ്ക്കെതിരെ തമിഴ് മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍ അരവിന്ദാക്ഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസെടുക്കാന്‍ ഡി.ജി.പി അനില്‍കാന്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സുഹൈബ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

സി.ടി സുഹൈബിന്റെ കുറിപ്പ്:

കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങള്‍ നിറച്ച് പുറത്തിറങ്ങുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ പരാതി ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹവും കുറ്റകരവുമാണ്. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമയ്ക്കെതിരെ തമിഴ് മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍ അരവിന്ദാക്ഷന്‍ കേരള മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് കേസെടുക്കാന്‍ ഡി.ജി.പി അനില്‍കാന്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരും കേരള ആഭ്യന്തര വകുപ്പും ലൗജിഹാദ് കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടിട്ടില്ലെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അവയയെല്ലാം മുഖവിലയ്ക്കെടുക്കാതെ മുസ്ലിം സമൂഹത്തിനെതിരെ സംഘ്പരിവാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ലൗ ജിഹാദ് എന്ന വ്യാജ ആരോപണത്തെ അതേപടി ഏറ്റെടുക്കുകയാണ് സിനിമ ചെയ്യുന്നത്.

ലൗ ജിഹാദും ഐ.എസ് റിക്രൂട്ട്മെന്റും അടക്കമുള്ള നുണക്കഥകളെ മുന്‍നിര്‍ത്തി ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് ഭീതി ഉത്പാദിപ്പിച്ച് സാമുദായിക ധ്രുവീകരണം ലക്ഷ്യംവയ്ക്കുന്ന ഈ സിനിമ കേരളത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. മെയ് അഞ്ചിന് പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‌ലറില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയാണ് ലൗ ജിഹാദ് ആരോപണത്തിന്റെ പ്രധാന രേഖയായി കൊടുത്തിട്ടുള്ളത്. വ്യത്യസ്ത അഭിമുഖങ്ങളിലൂടെയായി സിനിമയയുടെ സംവിധായകന്‍ സുധീപ്തോ സെന്നും ഇത് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന വസ്തുതയെ പുറത്തു കൊണ്ടുവരുന്ന സിനിമയാണെന്ന പച്ചക്കള്ളം ആവര്‍ത്തിക്കുന്നുണ്ട്.

ആള്‍ട്ട് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച, കേരളത്തില്‍ 2006 മുതല്‍ ഇസ്ലാം സ്വീകരിച്ച സ്ത്രീകളുടെ കണക്കിനെയും ലൗ ജിഹാദിന്റെ ഔദ്യോഗിക രേഖയാക്കി ദുര്‍വ്യാഖ്യാനിക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാരുടെ പ്രസ്താവനകളെ തെളിവാക്കിക്കൊണ്ട് ഒരു സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുമ്പോള്‍ അതിന്റെ വസ്തുത ബോധ്യപ്പെടുത്താതെ മൗനം പാലിക്കുന്നത് കേരള സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും ഭാഗത്തു നിന്നുള്ള കുറ്റകരമായ അനാസ്ഥയാണ്.

കേരളത്തെ തീവ്രവാദികളുടെ ഹബ് ആക്കി വ്യാജ പ്രചാരണം നടത്തുന്ന സംഘ്പരിവാര്‍ ആശയത്തെ വളംവയ്ക്കുന്നതും മുസ്ലിം ജനവിഭാഗത്തെ കുറിച്ച് വിദ്വേഷം ജനിപ്പിക്കുന്നതുമായ കേരള സ്റ്റോറിയുടെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസെടുക്കാന്‍ പൊലീസ് തയാറാകണം. സിനിമയുടെ പ്രദര്‍ശനാനുമതി തടയാനുള്ള അടിയന്തരമായ നിയമനടപടികള്‍ക്കും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.