അശാസ്ത്രീയ കരിമണല്‍ ഖനനം; ആലപ്പാട് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ സോഹന്‍ റോയ്

പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ആലപ്പാട് നിവാസികളുടെ പോരാട്ടത്തിന് പിന്തുണയുമായി ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്. ആലപ്പാട്ടെ സമരപ്പന്തലിലെത്തിയ സോഹന്‍ റോയ് സമരസമിതി നേതാക്കളുമായി ആശയവിനിമയം നടത്തി. അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 260 ദിവസം പിന്നിടുന്ന വേളയിലായിരുന്നു സോഹന്‍ റോയിയുടെ സന്ദര്‍ശനം.

കോടികളുടെ വരുമാനം കേരളത്തിന് നേടിത്തരാന്‍ സാധിക്കുന്ന ആലപ്പാട്ടെ കരിമണല്‍ സമ്പത്തിനെ ശാസ്ത്രീയമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് സോഹന്‍ റോയ് പറഞ്ഞു. ഖനനം മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഖനനം നിര്‍ത്തിവെച്ച് കരഭൂമി വീണ്ടെടുക്കുന്നതിനുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കണമെന്നും മറൈന്‍ രംഗത്തെ വിദഗദ്ധന്‍ കൂടിയായ സോഹന്‍ റോയ് വ്യക്തമാക്കി. നഷ്ടമായ കരഭൂമി വീണ്ടെടുക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്നും സോഹന്‍ റോയ് പറഞ്ഞു.

ഇതിനായുള്ള എല്ലാവിധ ഉദ്യമങ്ങള്‍ക്കും തന്റെ പിന്തുണ ആലപ്പാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും സോഹന്‍ റോയ് ഉറപ്പു നല്‍കി. ഗവണ്‍മെന്റില്‍ നിന്ന് അനുകൂലമായ നിലപാടുണ്ടാകാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. ദേശീയ തലത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സമരം കൂടുതല്‍ ശക്തമാക്കും.

കടലിന്റെയും കായലിന്റെയും നടുവില്‍ സ്ഥിതി ചെയ്യുന്ന ആലപ്പാട് മേഖലയുടെ വിസ്തൃതി ഇന്ന് 7.6 ചതുരശ്ര കിലോ മീറ്റര്‍ മാത്രമാണ്. 1955ലെ കേരള സര്‍ക്കാരിന്റെ രേഖ പ്രകാരം 89.5 ചതുരശ്ര കിലോ മീറ്റര്‍ ഉണ്ടായിരുന്ന പ്രദേശമാണ് വെറും 7.6 ആയി ചുരുങ്ങിയിരിക്കുന്നത്. 20000 ഏക്കറോളം ഇതുവരെ കടലെടുത്തിട്ടുണ്ടെന്നാണ് കണക്ക്. save Alappad, StopMining തുടങ്ങിയ ഹാഷ്ടാഗുകളുമായി നവമാധ്യമങ്ങളിലുള്‍പ്പടെ നിരവധി ആളുകളും, സിനിമാ താരങ്ങളും ആലപ്പാടുകാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.