'ചിന്‍മയിയുടെ ഹോര്‍മോണ്‍ ലെവല്‍ അറിയാം, അവര്‍ മാനസിക രോഗി'; അധിക്ഷേപിച്ച് ഡോക്ടര്‍, നിയമനടപടിക്ക് ഒരുങ്ങി ഗായിക

സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച യുവ ഡോക്ടര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗായിക ചിന്‍മയി ശ്രീപദ. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലബ് ഹൗസ് ആപ്പില്‍ നടന്ന ഒരു ചര്‍ച്ചക്കിടെയാണ് ചിന്‍മയിക്കെതിരെ ഡോക്ടര്‍ വ്യക്തിഹത്യ നടത്തിയത്.

ചിന്‍മയിയുടെ ഡോക്ടര്‍ ആണെന്ന് സ്വയം അവകാശപ്പെടുകയും, ഗായിക മാനസിക രോഗിയാണെന്നും, അവരുടെ സൈക്ക്യാര്‍ട്ടിസ്റ്റിനെ അറിയാമെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും, അവരുടെ ഹോര്‍മോണ്‍ അളവിനെ കുറിച്ച് വ്യക്തതയുണ്ട് എന്നൊക്കെയായിരുന്നു ഡോക്ടറുടെ വാദം.

ഈ ആരോപണങ്ങള്‍ക്ക് എതിരെ രൂക്ഷമായാണ് ചിന്‍മയി പ്രതികരിച്ചത്. താന്‍ രോഗിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിത്. ഡോക്ടര്‍ പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെ ഭാഗത്തു നിന്നും ഇങ്ങനെ കേള്‍ക്കേണ്ടി വന്നതില്‍ കഷ്ടം തോന്നുന്നുവെന്നും ചിന്‍മയി പറഞ്ഞു.

അരവിന്ദിന്റെ വാക്കുകള്‍ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പരാതി നല്‍കുമെന്നും ഗായിക അറിയിച്ചു. അരവിന്ദിന്റെ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് ചിന്‍മയിയുടെ പ്രതികരണം. സംഭവം വിവാദമായതോടെ ഡോക്ടര്‍ ഗായിക ഫോണില്‍ വിളിച്ച് മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാനാണ് ഗായികയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.