'ജിന്ന്', പ്രേക്ഷകര്‍ പറയുന്നത്

സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അഞ്ചാമത്തെ സിനമയാണ് ഇന്ന് റിലീസ് ചെയ്ത ‘ജിന്ന്’. സൗബിന്‍ ഷാഹിറിനെ നായകനാക്കി 2020ല്‍ ഷൂട്ടിംഗ് തീര്‍ത്ത സിനിമയുടെ റിലീസ് പലതവണ മാറ്റിയിരുന്നു. കേസില്‍ അടക്കം ഉള്‍പ്പെട്ട സിനിമയുടെ റിലീസ് നീണ്ടു പോവുകയായിരുന്നു. ‘ചതുരം’ എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ എത്തിയ സിനിമ ആയതിനാല്‍ തന്നെ ഒരുപാട് പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തിയത്.

എന്നാല്‍ സിനിമ കണ്ട പലര്‍ക്കും അത്ര നല്ല അഭിപ്രായമല്ല പറയാനുണ്ടായത്. പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ”സിദ്ധാര്‍ഥ് ഭരതനില്‍ നിന്നും കുറച്ചുകൂടി പ്രതീക്ഷിക്കുന്നുണ്ട്, ഫസ്റ്റ് ഹാഫ് മാത്രമാണ് ഇഷ്ടമായത്, ക്ലൈമാക്‌സ് നന്നായി ചെയ്യാമായിരുന്നു” എന്നാണ് ഒരാളുടെ അഭിപ്രായം. ”ജിന്ന് എന്ന് പറഞ്ഞപ്പോ പ്രേതപടമാണെന്ന് കരുതി കയറിയതാണ്, ആദ്യത്തെ അര മണിക്കൂര്‍ സൗബിന്റെ ആക്ടിംഗും സൗണ്ട് ഒക്കെ കേട്ട് പ്രേതം ഉണ്ടെന്ന് വിചാരിച്ചു. പക്ഷെ അവിടുന്ന് ട്രാക്ക് മാറി ഫാമിലി വേര്‍ഷന്‍ ആയി മാറിപ്പോയി”, എന്നിങ്ങനെയാണ് മറ്റ് ചില പ്രതികരണങ്ങള്‍. സിനിമയുടെ നെഗറ്റീവ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ടെങ്കിലും പൊസിറ്റീവ് കമന്റുകളും എത്തുന്നുണ്ട്.

”പോസ്റ്ററിലും ട്രെയിലറിലും കണ്ടതല്ല ജിന്ന്, മറ്റ് സിദ്ധാര്‍ഥ് ഭരതന്‍ സിനിമകളുടെ ഒരു സാമ്യവും ജിന്നിലില്ല. തുടക്കത്തിലെ കഥാ പരിസരത്തില്‍ നിന്നും സിനിമ ടേണ്‍ ചെയുന്ന ഷിഫ്റ്റ് തന്നെയാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. ഒരു കോമേഴ്ഷ്യല്‍ സിനിമയുടെ ചേരുവക്കൊപ്പം ഇമോഷണലി ഹുക്ക് ചെയ്യുന്ന സീനുകളും. കഴിഞ്ഞ കാലങ്ങളില്‍ അഭിനയത്തിന്റെ പേരില്‍ കേട്ട പേരു ദോഷങ്ങള്‍ക്ക് അറുതി വരുത്താന്‍ സൗബിന് ആയിരിക്കുന്നു എന്നതാണ് ജിന്നിന്റെ പ്രേത്യേകത. തീര്‍ച്ചയായും ഈ വര്‍ഷത്തെ ഓപ്പണിങ് സിനിമകളില്‍ പ്രേക്ഷക്കര്‍ക്ക് ഇഷ്ട്ടപെടുന്നത് ജിന്ന് തന്നെ ആയിരിക്കും കാണേണ്ട ചിത്രം” എന്നാണ് സിനിമയെ കുറിച്ച് എത്തിയിരിക്കുന്ന മറ്റൊരു കമന്റ്.

മാനസിക നിയന്ത്രണം നഷ്ടപ്പെട്ട ഒരാളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ജിന്ന് എന്ന സിനിമ. സമൂഹത്തില്‍ അയാള്‍ക്ക് നേരിടേണ്ടി വന്ന ഒറ്റപ്പെടലുകള്‍, അയാളുടെ പ്രണയം, കാമം, ശരിയായ ചികിത്സ കിട്ടാത്തതിന്റെ പ്രശനങ്ങള്‍, ചൂഷണങ്ങള്‍ തുടങ്ങി അയാള്‍ കാരണം ചുറ്റുമുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വരെ സിനിമയില്‍ കടന്നു വരുന്നുണ്ട്.

പിന്നീട് യാദൃശ്ചികമായി അയാള്‍ എത്തിപ്പെടുന്ന വിചിത്രമായ ഒരു ലോകത്തിന്റെ കഥയിലേക്ക് സിനിമ സഞ്ചരിക്കുന്നു. ഹാസ്യം, മാജിക്കല്‍ റിയലിസം തുടങ്ങി ത്രില്ലറിന്റെ വരെ സാധ്യതകള്‍ സിനിമയിലുണ്ട്. ഇങ്ങനെ പല ഴോണറികളിലൂടെ പല ഘട്ടത്തില്‍ കടന്നു പോയാണ് സിനിമ അവസാനിക്കുന്നത്. തുടര്‍ച്ചയില്ലാത്ത പാതിയില്‍ മുറിച്ച ഷോട്ടുകള്‍ ഒക്കെ ചേര്‍ന്നുള്ള അനുഭവമാണ് ജിന്ന്. സൗബിനൊപ്പം ശാന്തി ബാലചന്ദ്രന്‍, കെപിഎസ്‌സി ലളിത, ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ്, സാബുമോന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

ജിന്ന് ഇന്ന് തിയേറ്ററുകളിലേക്ക് എത്തുന്നു എന്ന പ്രഖ്യാപനം വളരെ പെട്ടെന്ന് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് സിനിമ റിലീസ് ചെയ്യാനിരുന്നതണെങ്കിലും അത് നടന്നില്ല. ഇന്നലെയാണ് സിനിമ നാളെ ഇറങ്ങും എന്ന് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റര്‍ എത്തിയതും, സിനിമ ഇന്ന് തിയേറ്ററുകളില്‍ എത്തിയതും. നേരത്തെ 2020ല്‍ ആയിരുന്നു ജിന്നിന്റെ റിലീസ് ആദ്യം തടഞ്ഞത്. ‘കൈദി’ സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസില്‍ ആയിരുന്നു മദ്രാസ് ഹൈക്കോടതി സ്‌റ്റേ വിധിച്ചത്. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കൈദിയുടെ ലാഭവിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ജിന്നിന്റെ നിര്‍മ്മാതാക്കളായ സ്ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത്. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ ആയിരുന്നു സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസ്.