വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നടന്‍ ഗോവിന്ദന്‍ കുട്ടിക്ക് എതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും അവതാരകനുമായ ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തു. നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വെച്ച് പല തവണ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. എബിസി മലയാളം യുട്യൂബ് വാര്‍ത്താ ചാനല്‍ എംഡി കൂടിയായ ഗോവിന്ദന്‍ കുട്ടി ചാനലിലെ ടോക് ഷോയ്ക്കിടയിലാണ് യുവതിയെ പരിചയപ്പെട്ടത്.

നടന്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍, തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. നവംബര്‍ 24ന് ആണ് പരാതി നല്‍കിയത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പിലൂടെ നടന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി ഗോവിന്ദന്‍ കുട്ടിക്ക് നോട്ടീസ് അയച്ചു.