'ആർ.സി.സിയിൽ നിന്ന് സർജറി കഴിഞ്ഞ് വന്ന് നേരെ സ്റ്റേജിൽ കയറിയ സമയമുണ്ട്, എത്ര ക്യാഷ് കൊടുത്താലും കിട്ടാത്ത ചിലതുണ്ടെന്ന്' സീമ ജി. നായര്‍!

സിനിമ സീരിയൽ രം​ഗത്ത് സജീവമായ നടിയാണ് സീമാ ജി നായർ. അഭിനയത്തിനപ്പുറം ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം നൽകുന്ന സീമ തന്റെ അമ്മയെപ്പറ്റി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയായിൽ വെെറലാകുന്നത്. അമ്മ പോയിട്ട് 28 വർഷമായെന്നും, മാതപിതാക്കളെ മക്കൾ ഉപേക്ഷിക്കുന്നത് കാണുമ്പോൾ എങ്ങനെ സാദ്ധ്യമാകുന്നുവെന്ന് ചിന്തിക്കുമെന്നും സീമ ജി നായർ തന്റെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിലൂടെ ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് അമ്മയുടെ ശ്രാദ്ധം..കണ്ണെത്താ ദൂരത്തേക്ക് പോയിട്ട് 28 വർഷം ..എനിക്ക് ‘അമ്മ മാത്രം ആയിരുന്നില്ല എന്റെ പ്രിയപ്പെട്ട കൂട്ടുകാരികൂടി ആയിരുന്നു ..എന്തും തുറന്നു പറയാവുന്ന ബന്ധം .കേരളത്തിലെ പ്രശസ്തയായ നാടക നടി ..സ്ത്രീകൾ അഭിനയ രംഗത്തേക്ക് കടന്നു വരാതിരുന്ന കാലത്തു ഈ ഒരുജീവിത മാർഗം തിരഞ്ഞെടുത്ത അപൂർവം സ്ത്രീകളിൽ ഒരാൾ ..അമ്മയുടെ മനസായിരുന്നു എനിക്കും ..അമ്മയിൽ നിന്നാണ് സഹജീവികളോട് കരുണയോടെ പെരുമാറണം എന്ന് ഞാൻ പഠിച്ചത് ..നാടകത്തിനു പോയികിട്ടുന്ന തുച്ഛമായ രൂപയുടെ കൂടെ കുറെ കടം കൂടി മേടിച്ചിട്ടായിരിക്കും നാടകം കഴിഞ്ഞു വരുമ്പോൾ വരുന്നത് .

.അതെല്ലാം മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയായിരുന്നു ..എത്ര പേരുടെ വയറു നിറച്ചിട്ടുണ്ട് ..എത്ര കുടുംബങ്ങളെ പോറ്റിയിട്ടുണ്ട് ..മറ്റുള്ളവർക് ഭക്ഷണം കൊടുക്കുമ്പോൾ ..അവരുടെ വയറു നിറയുമ്പോൾ ..അവരുടെ കണ്ണുകളിലെ തിളക്കം കാണുമ്പോൾ ഞാൻ നോക്കി നിന്നിട്ടുണ്ട് അന്ന് ‘അമ്മ ” പറയുമായിരുന്നു ..നമ്മൾ മറ്റുള്ളവർക് ഭക്ഷണം കൊടുക്കുമ്പോൾ ചുമ്മാവിളമ്പിയാൽ പോരാ ..അതിൽ സ്നേഹവും നിറക്കണമെന്ന്‌ ..ഞാൻ അക്ഷരം പ്രതി ഇന്നും അതനുസരിക്കുന്നു ..

എത്ര ഉയരത്തിൽ ചെന്നാലും ഗുരുത്വം വിറ്റു തിന്നരുതെന്ന് ..ആ വാക്കുകൾ ഇന്നും എന്നും ഞാൻ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു ..കാൻസർ ബാധിതയായി 52 വയസ്സിൽ ആണ് ..അമ്മവിട്ട് പോകുന്നത് .അന്ന് കൊച്ചിൻ സംഘമിത്രയിൽ ആണ് ഞങ്ങൾ ..കാൻസർ സർജറി കഴിഞ്ഞു RCC യിൽ നിന്നും തിരിച്ചു വരുമ്പോൾ ആണ്‌ അമ്മയ്ക്ക് പകരം വന്ന സൗദാമിനി ചേച്ചിയെ കൂട്ടാതെ വണ്ടി നേരെവിട്ട് കൊല്ലത്തു വരുന്നത് ഡ്രൈവർ മറന്നുപോയി ചേച്ചിയെ കൂട്ടാൻ ..അന്ന് മൊബൈൽ ഒന്നും ഇല്ലല്ലോ ..

ആസമയത് ഞങ്ങളും കൊല്ലത്തെത്തി ഞാൻ അന്ന് സംഘമിത്രയിൽ അഭിനയിക്കുന്നുണ്ട് ..എങ്ങനെ നാടകം ചെയ്യും ..പ്രധാന വേഷം ചെയ്യേണ്ട ആളില്ല ..ഒട്ടും മടി കൂടാതെ ‘അമ്മ പറഞ്ഞു ഞാൻ ചെയ്യാമെന്ന് .എല്ലാരും ഞെട്ടി നിൽക്കുവാണ് .നെഞ്ചിൽ ട്യൂബൊക്കെ ഇട്ടിട്ടുണ്ട് ..ആരൊക്കെ എത്രയൊക്കെ പറഞ്ഞിട്ടും അതും കൊണ്ട് എന്റെ ‘അമ്മ നാടകം ചെയ്തു ..സീൻ കഴിഞ്ഞിറങ്ങി വരുമ്പോൾ ഇട്ടഡ്രെസ്സിൽ ചോരയായിരുന്നു ..മരിച്ചാൽ അവിടെ മരിച്ചു വീഴട്ടെ ..അന്നം തന്ന പ്രസ്ഥാനത്തിനോടുള്ള നന്ദി 🙏..

എഴുതാൻ ഒരുപാടുണ്ട് അമ്മയെക്കുറിച്ചു അത്‌ഇന്നൊന്നും തീരില്ല ..എന്റെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടത്തിലും ഞാൻ വിചാരിച്ചിട്ടുണ്ട് അമ്മ ഉണ്ടായിരുന്നുവെങ്കിൽ ആ നെഞ്ചിൽ ഒന്ന് ചേർന്നു കിടക്കമായിരുന്നുവെന്ന്‌..എത്ര ക്യാഷ് കൊടുത്താലും നമ്മളെ വിട്ടുപോയവരെ തിരിച്ചു കിട്ടില്ലല്ലോ .സത്യത്തിൽ ഒന്ന് കാണാൻ ..ആ വർത്തമാനം കേൾക്കാൻ കൊതിച്ചു പോയിട്ടുണ്ട് ..മരണം സത്യമാണ് ..അതുകൊണ്ട്‌ഉൾക്കൊള്ളാൻ ശ്രമിക്കുന്നു ..

ഈ ഫോട്ടോ അമ്മക്ക് നാടകത്തിനു നല്ല നടിക്കുള്ള അവാര്ഡകിട്ടിയപ്പോൾ മനോരമ പത്രത്തിൽ വന്ന ഫോട്ടോയാണ് ..അമ്മമരിച്ചപ്പോൾ ചരമകോളത്തിൽ വന്നതും ഈ ഫോട്ടോയാണ്🙏എന്റെ ജീവിതത്തിലെ റോൾ മോഡൽ..കേരളത്തിലെ ഓരോ വൃദ്ധസദനങ്ങളും സന്ദർശിക്കുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് എങ്ങനെ ഇവർക്കൊക്കെ അമ്മമാരെ നടതള്ളാൻ പറ്റുന്നെന്ന്‌ .

ആ കണ്ണുകളിലെ ദൈന്യത കാണുമ്പോൾ ചിന്തിച്ചിട്ടുണ്ട് എങ്ങനെ ഈ മക്കൾക്കൊക്കെ സമാധാനമായി ഉറങ്ങാൻ പറ്റുന്നുവെന്ന് ..പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും ..നാളെ പച്ചിലയും പഴുക്കും എന്ന് അവർ മറക്കുന്നു ..എന്റെ ‘അമ്മ എന്റെ എല്ലാം ..ഇന്നുരാവിലെ ബലിയിടുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയായിരുന്നു .കാർമ്മികൻ പറയുന്ന ഓരോ വാക്കുകളും കേട്ട് കർമങ്ങൾ ചെയ്യുമ്പോൾ കണ്ണുകൾ നിറയുകയായിരുന്നു ..ഇപ്പോളും ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല.’അമ്മ