'മണിച്ചിത്രത്താഴ്' തിരക്കഥാകൃത്ത് മധു മുട്ടം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിരക്കഥ ഒരുക്കുന്നു

“മണിച്ചിത്രത്താഴ്” എന്ന ഹിറ്റ് സിനിമയടക്കം മലയാളത്തിലെ ഒരുപിടി മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ തിരക്കഥാകൃത്ത് മധു മുട്ടം പുതിയ സിനിമയുടെ പണിപ്പുരയില്‍. അഞ്ചോളം ചിത്രങ്ങള്‍ക്ക് തിരക്കഥയും ഗാനങ്ങളും ഒരുക്കിയ മധു മുട്ടം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയാണ് എന്നാണ് കട്ടച്ചിറ വിനോദ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ഓണാട്ടുകരയുടെ സ്വന്തം എഴുത്തുകാരന്‍. മധു മുട്ടം

വരുവാനില്ലാരുമിന്നൊരുനാളുമീ
വഴിയ്ക്കറിയാം
അതെന്നാലുമെന്നും

ഗാനം ഇഷ്ടപ്പെടാത്തതായി ആരും കാണില്ല. അത്രമേല്‍മനസ്സിനെ മൃദുവായി തഴുകുന്ന നോവിന്റെ സുഖമുള്ള ഗാനം. മധുമുട്ടം എഴുതിയ ഗാനം. ശരിക്കും മധു മുട്ടത്തിന്റെ മേല്‍വിലാസമാണ് ഈ ഗാനം. കവി, കഥാകാരന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് അദ്ദേഹം.

കായംകുളത്തിന് ഏഴുകിലോമീറ്റര്‍ വടക്കുമാറിയാണ് മുട്ടം എന്ന കൊച്ചു ഗ്രാമം. അവിടെയൊരു കൊച്ചു വീട്ടില്‍ ആഡംബരങ്ങളൊന്നുമില്ലാതെ, അവിവാഹിതനായി ഏകനായികഴിയുകയാണ് അദ്ദേഹം.

കായംകുളം ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളജില്‍നിന്ന് ധന തത്ത്വശാസ്ത്രത്തില്‍ മധു ബിരുദം നേടി. പിന്നീട് അധ്യാപകനായി. കോളജ് മാഗസിനില്‍ എഴുതിയ കഥ കണ്ട് അവിടത്തെ മലയാളം പ്രൊഫസറാണ് മധുവിന്, മധുമുട്ടം എന്ന പേരിട്ടത്. കുങ്കുമം വാരികയിലെഴുതിയ സര്‍പ്പം തുള്ളല്‍ എന്ന കഥയാണ് സംവിധായകന്‍ ഫാസില്‍ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയാക്കിയത്.

പിന്നീട് കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടില്‍ പുരാതന കാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയുമെഴുതി ഫാസില്‍ സംവിധാനം ചെയ്ത, ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ “”വരുവാനില്ലാരുമെന്ന സൂപ്പര്‍ഹിറ്റ്ഗാനം മധുമുട്ടം മലയാളനാട് വാരികയിലെഴുതിയ ഒരു കവിതയായിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരനായിരുന്നു മധുമുട്ടം. സന്യാസ ജീവിതം നയിക്കുന്ന എഴുത്തുകാരന്‍. “മണിച്ചിത്രത്താഴ്” സിനിമ വന്‍ വിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാന്‍ മധുമുട്ടം ആഗ്രഹിച്ചില്ല. എന്നാല്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന മധു മുട്ടം ഒരു ദിവസം വാര്‍ത്തകളില്‍ പ്രത്യേക സ്ഥാനം പിടിച്ചു. അത് മറ്റൊന്നിനുമായിരുന്നില്ല, സ്വന്തം കഥയുടെ അവകാശത്തിനു വേണ്ടി മാത്രം.

മണിച്ചിത്രത്താഴ് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും റീമേക്ക്‌ചെയ്തപ്പോള്‍ തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലം നല്‍കുകയോ ചെയ്തില്ലെന്ന പരാതിയുമായി മധുമുട്ടം കോടതിയിലെത്തി. അതിനു മുന്നേ, കഥാവകാശം ലക്ഷങ്ങള്‍ക്കു വിറ്റുകഴിഞ്ഞിരുന്നു. എന്നാലതിന്റെ ഒരുവിഹിതവും മധുമുട്ടത്തിനു ലഭിച്ചില്ല, എന്തിന്, കഥാകൃത്തിന്റെ പേരു പോലുമില്ലായിരുന്നു. ഒടുവില്‍ കേസ് നടത്താന്‍ കൈയില്‍ കാശില്ലാതെ വന്നപ്പോള്‍ അദ്ദേഹം പിന്മാറുകയായിരുന്നു. (ഹിന്ദിയില്‍ മാത്രം മനസ്സില്ലാ മനസ്സോടെയെങ്കിലും മധുവിന്റെ പേരുമാത്രം കൊടുക്കുകയുണ്ടായി.)

എന്നാല്‍ വിഷയത്തില്‍, സിനിമാ രംഗത്തുനിന്ന് ആരുമദ്ദേഹത്തെ പിന്തുണച്ചതുമില്ല. സംഭവത്തോടെ അദ്ദേഹം സിനിമാലോകത്തു നിന്നും മാറിനിന്നു.

എന്നെന്നും കണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, കാണാക്കൊമ്പത്ത്, ഭരതന്‍ എഫക്ട് എന്നീ അഞ്ചു ചിത്രങ്ങള്‍ക്ക് മാത്രമാണ് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. കൂട്ടത്തില്‍, സയന്‍സ് വിഷയം പ്രമേയമാക്കിയ ഭരതന്‍ എഫക്ട് മാത്രമാണ് ജനം സ്വീകരിക്കാതിരുന്നത്.

കാക്കേംകീക്കേം
കാക്കത്തമ്പ്രാട്ടീം എന്നെന്നുംകണ്ണേട്ടന്റെ)

പലവട്ടംപൂക്കാലം.
വരുവാനില്ലാരും (മണിച്ചിത്രത്താഴ്)

ഓര്‍ക്കുമ്പം ഓര്‍ക്കുമ്പം (കാണാക്കൊമ്പത്ത്)

തുടങ്ങിയ ഏതാനും ഹിറ്റ് ഗാനങ്ങളും ആ തൂലികയില്‍ പിറന്നു. മലയാളികള്‍ എന്നുമോര്‍ത്തിരിക്കുന്ന സിനിമകളും പാട്ടുകളും. അതാണ് അദ്ദേഹത്തിന്റെ കൈമുദ്ര. ആരോടും പരിഭവമില്ലാതെ, തിരക്കുകളില്‍ നിന്നെല്ലാമകന്ന്, പേരിനുമാത്രം സൗഹൃദംവച്ച് മുട്ടത്തെ വീട്ടില്‍ ഉന്മേഷവാനായിരിക്കുന്നു അദ്ദേഹം. എഴുതുവാന്‍ വലിയ മടിയാണ്. പക്ഷേ, ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ എഴുതുമെന്നുമാത്രം.

വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു തിരക്കഥ എഴുതിത്തുടങ്ങിയിരിക്കുകയാണ് മധു മുട്ടം. ഗ്രാമഭംഗി നിറയുന്ന മനോഹരമായൊരു ക്ലാസിക്ക് ഫിലിം ഉടനെയുണ്ടാകുമെന്ന് നമുക് കരുതാം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

https://www.facebook.com/kattachira.vinod/posts/1421346154736347