പേര് മാറ്റണം; 'ഗംഗുഭായ് കത്തിയവാഡി'ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം

സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘ഗംഗുഭായ് കത്തിയവാഡി’യുടെ പേര് മാറ്റണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള കേസുകളുടെ സാഹചര്യത്തിലാണ് പേര് മാറ്റാനുള്ള കോടതി നര്‍ദേശം. ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ കോടതിയുടെ നിര്‍ദേശം അനുസരിച്ച് തന്റെ കക്ഷിയില്‍ നിന്നും നിര്‍ദേശം തേടുമെന്ന് അറിയിച്ചു. 25ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഇടപെടല്‍.

ചിത്രത്തിനെതിരെ യഥാര്‍ത്ഥ ഗംഗുഭായ്യുടെ ദത്തുപുത്രന്‍ ബാബു റാവൂജി ഷായും ചെറുമകള്‍ ഭാരതിയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ അമ്മയെ മോശമായ ചിത്രീകരിച്ചുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കാമാത്തിപ്പുരയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര എംഎല്‍എ അമിന്‍ പട്ടേലും പ്രദേശവാസികളും കോടതിയെ സമീപിച്ചിരുന്നു.

സിനിമയില്‍ നിന്നും കാമാത്തിപ്പുരയെന്ന സ്ഥലപ്പേര് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഗംഗുഭായ് എന്ന കഥാപാത്രത്തെ ആലിയ ഭട്ടാണ് സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്.