മര്യാദയുടെ സകല സീമകളും നിരന്തരം ലംഘിക്കുന്നതു കൊണ്ടാണ് ഇത് പറയേണ്ടി വന്നത്, ഇതിന് പിന്നിലെ ഉദ്ദേശ്യശുദ്ധി അത്ര നിഷ്‌കളങ്കമല്ല; രൂക്ഷവിമര്‍ശനവുമായി സന്തോഷ് ടി. കുരുവിള

തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന വ്യക്തിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ തന്റെ മര്യാദ മൂലം ഇയാളുടെ പേരും വിലാസവും പുറത്തു വിടുന്നില്ലെന്നും സന്തോഷ് കുറിപ്പില്‍ വ്യക്തമാക്കി.

ഞാനും മുതലച്ചാരും കൂടി ഇമ്മിണി ബല്യ ഒരു പോത്തിനെ കൊന്നെന്ന് ഗീര്‍വാണം മുഴക്കുന്ന ഒരു മാക്രിയുടെ കഥ പണ്ടേതോ നാടോടി കഥകളില്‍ വായിച്ചൊരോര്‍മ്മ പ്രത്യേകമായൊരു സാഹചര്യത്തില്‍ മനസ്സിലിങ്ങനെ തെളിഞ്ഞു വരുകയാണ് .
എന്റെ ഒരു ചങ്ങാതി , അദ്ദേഹം പങ്കെടുക്കുന്ന ചില വെടിവട്ടങ്ങളില്‍ തക്കം പോലെ ഇങ്ങനെയൊക്കെ തട്ടി വിടുന്നത് പതിവാക്കിയിരിയ്ക്കുകയാണ് !
“സന്തോഷിനെ ഖത്തറിലെത്തിച്ച് രക്ഷപ്പെടുത്തിയത് ഞാനാണ് ?
സന്തോഷിനെ സിനിമാ ,രാഷ്ട്രീയ സാമൂഹിക പൗരപ്രമുഖര്‍ക്ക് പരിചയപ്പെടുത്തിയത് ഞാനാണ് ?
“സന്തോഷിന്റെ മിക്ക പടങ്ങളുടേയും ശരിയ്ക്കും മുതലാളി ഞാനാണ് ?
അങ്ങിനെ പോവുകയാണ് ആ ഗീര്‍വാണങ്ങളുടെ പട്ടിക ,
ചുരുക്കത്തില്‍ ഇങ്ങേരില്ലായിരുന്നുവെങ്കില്‍ ഞാനെന്താകുമായിരുന്നു എന്തോ (Smiley )
സംഗതികള്‍ അനുദിനം പരിണമിച്ച് എട്ടുകാലി മമ്മൂഞ്ഞിന് തന്നെ കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് എന്റെ പ്രിയ സുഹൃത്ത് .
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലില്‍ പതിരില്ലായെന്നത് വാസ്തവം !പക്ഷെ പരോപകാരിയായ ഇദ്ദേഹം ഇപ്പോള്‍ എന്റെ സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പിലാണ് വ്യാപൃതനായിരിക്കുന്നത് ,കടുത്ത ആശങ്കാകുലനായ അദ്ദേഹം ഒരു വേള എന്റെ പ്രിയ പിതാവിനെ വരെ ഫോണില്‍ വിളിയ്ക്കുകയുണ്ടായ് , എന്റെ ആസ്തി ബാധ്യതാ പത്രത്തില്‍ അദ്ദേഹത്തിന് കടുത്ത ആശങ്കയുണ്ടത്രേ ?
പ്രിയ ചങ്ങാതി ,വളരെയധികം നന്ദിയുണ്ട് താങ്കളോട് , ലോകമാകെ ഇന്ന് നേരിടുന്ന പ്രതിസന്ധികളില്‍ ഒരു സംരംഭകന് എന്തൊക്കെ വെല്ലുവിളികള്‍ വരാമോ അതൊക്കെയേ ഞാനും നേരിടുന്നുള്ളൂ ,എന്റെ ആസ്തികള്‍ക്ക് ഒരു ക്ഷതവും സംഭവിച്ചിട്ടില്ലായെന്ന് അങ്ങ് ” വ്യസന സമേത” നായ് അറിയുക .
താങ്കള്‍ എന്റെ ബന്ധുക്കളുടെയടുത്തടുക്കം “സന്തോഷ് ടി കുരുവിള എന്ന പ്രവാസി വ്യവസായിയുടെ പ്രായോജകന്‍ എന്ന അവകാശമുയര്‍ത്തിയതായ് അറിയുകയുണ്ടായ് , നല്ലത് ! പക്ഷെ ഖത്തറിലെത്തി ഏതാനും ദിവസങ്ങള്‍ കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞ ഒരു വസ്തുതയുണ്ട് ,ഞാന്‍ വീണിരിയ്ക്കുന്നത് അല്ലെങ്കില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുന്നത് പ്രതിസന്ധികളാല്‍ എരിയുന്ന വറചട്ടിയിലേയ്ക്കാണെന്ന് … !
നാട്ടില്‍ നിന്ന് വെറും കൈയ്യോടെ എത്തിയവനായിരുന്നില്ല ഞാന്‍ ,അധ്വാനിയ്ക്കാനുള്ള മനസ്സും എന്റെ വിഹിതമായ് മികച്ച സാമ്പത്തിക നിക്ഷേപവും ഒപ്പമുണ്ടായിരുന്നു എന്നത് വിസ്മരിയ്ക്കരുത് .തിരികെ പോവാനും മറ്റ് അവസരങ്ങളും ഉണ്ടായിരുന്നിട്ടും, പ്രതിസന്ധികളെയറിഞ്ഞു കൊണ്ടു തന്നെ കയ്യും മെയ്യും മറന്ന് നടത്തിയ കഠിന പ്രയത്‌നങ്ങളുടെ ദിനങ്ങളാണ് എന്നെ ഞാനാക്കിയത് , ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളോട് പൊരുതി തന്നെയാണ് എല്ലാ നേട്ടങ്ങളും കൈവരിച്ചിട്ടുള്ളത് ,അതുകൊണ്ടു തന്നെയാണ് പലയ വസരങ്ങളിലും രൂപപ്പെടുന്ന പ്രശ്‌നങ്ങളെ ഭയക്കാത്തതും തികഞ്ഞ ആത്മവിശ്വാസമുള്ളവനായ് കര്‍മ്മ പഥങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ഇന്നും സാധിയ്ക്കുന്നത് .
സുഹൃത്തേ ,എനിയ്ക്ക് വ്യക്തമായ ലക്ഷ്യവും എന്റേതായ യുക്തിയും ദര്‍ശനവുമുണ്ട് അതിനാല്‍ തന്നെ ഈ ലോകം എനിയ്‌ക്കൊപ്പം നില്‍ക്കും കാരണം അത് അവന്റെ പദ്ധതികളാണ് ????????
പ്രിയ മിത്രമേ , എന്നെ രക്ഷപ്പെടുത്തിയ കഥകളും അതിന്റെ നാള്‍ വഴികളും എഴുതാന്‍ തുടങ്ങിയാല്‍ വെബ് സീരീസ് സീസണ്‍ വണ്‍ ,ടു ,ത്രീ അങ്ങിനെ സ്ട്രീം ചെയ്യാനുള്ള സ്‌കോപ്പ് അതിനുണ്ടാവും ,ഇന്ത്യയില്‍ കണ്‍സ്ട്രക്ഷന്‍ ,റിയാല്‍ട്ടി ബിസിനസുമായ് ആഘോഷമായ് മുന്നേറിയിരുന്ന എന്നെ പ്രവാസി വ്യവസായിയാക്കിയ കഥ ഞാന്‍ പിന്നീട് ഖണ്ഡശ്ശ എഴുതി പ്രസിദ്ധീകരിയ്ക്കാം .
സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് ഞാന്‍ നേരിട്ട് പ്രവേശിയ്ക്കുന്നത് ശ്രീ ആന്റോ ജോസഫുംആഷിഖ് അബുവുമായ് ചേര്‍ന്ന് ” ഡാ തടിയാ ” എന്ന ചിത്രം മുതലാണ് ,പിന്നീട് വന്ന മമ്മൂക്കയുടെ ഗാങ്സ്റ്റര്‍ ,
മഹേഷിന്റെ പ്രതികാരം ,മായാ നദി ,വൈറസ് ഇനി വരാനിരിയ്ക്കുന്ന ” നാരദന്‍ ” എന്നീ ചിത്രങ്ങള്‍ ഞാനും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ളതാണ് .
ഒരു ദശകത്തോടുക്കുന്ന ഊഷ്മളമായ സൗഹൃദവും ചടുലമായ പങ്കാളിത്തവുമാണ് ശ്രീ ആഷിഖും ഞാനും തമ്മിലുള്ളത് .ഒ.പി.എം ഡ്രീം മില്‍ എന്ന സിനിമാ നിര്‍മ്മാണ സംരംഭത്തിന്റെ വിജയ രഹസ്യവും അതാണ് .
സിനിമ വ്യവസായത്തിലേയ്ക്ക് എന്നെ എത്തിച്ചത് കോട്ടയം സി.എം.എസ് പോലുള്ള കോളേജ് കാമ്പസുകളില്‍ നിന്ന് ലഭിച്ച സഹൃദയത്വം , മോഹന്‍ ലാല്‍ – മമ്മൂട്ടി എന്നീ താര ദ്വന്ദങ്ങളള്‍ നല്‍കിയ വെള്ളിത്തിരയിലെ വിസ്മയം തുടങ്ങീ ആത്യന്തികമായ് സിനിമാ എന്ന കലാരൂപത്തോടുള്ള അദമ്യമായ താല്‍പര്യവും കൗതുകവും കൊണ്ടൊക്കെയാണ് .വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വരുകയും കാടിളക്കി പ്രവര്‍ത്തിച്ചു മുന്നേറുകയും ചെയ്ത ഘട്ടത്തില്‍ എന്നോടൊപ്പം സഞ്ചരിഞ്ചവര്‍ പലരുമിന്ന് സജീവ രാഷ്ട്രീയത്തിലും അല്ലാതെയും നിരവധി മേഖലകളില്‍ തിളങ്ങി നില്‍പ്പുണ്ട് ,ആ ബന്ധങ്ങളുടെ ഊഷ്മളതയ്ക്കും സൗഹൃദത്തിനും ഒട്ടും ശോഭ നഷ്ടപ്പെട്ടിട്ടില്ലായെന്നതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട് .
വാണിജ്യ സിനിമ സമുച്ചയത്തിന്റെ ഭാഗമാവുമ്പോഴും താരതമ്യേന പുതുമുഖങ്ങളായ സംവിധായകര്‍ക്കും നടീനടന്‍മാര്‍ക്കും അവസരങ്ങള്‍ നല്‍കുന്നതും പുതിയ ആശയങ്ങളോടൊപ്പം നില്‍ക്കാന്‍ സാധിയ്ക്കുന്നതും മികച്ച സിനിമകളുടെ നിര്‍മ്മാണ സങ്കേതം ഉയര്‍ത്തി കൊണ്ടുവരണം എന്ന അഭിലാഷം ഉള്ളിലുള്ളത് കൊണ്ടു തന്നെയാണ് .
ഇതാണ് വാസ്തവമെന്നിരിയ്‌ക്കേ “ശരിയ്ക്കും മുതലാളി” ചമയുന്ന സുഹൃത്തിനോട് തല്‍ക്കാലം സഹതപിയ്ക്കാനേ സാധ്യമാവൂ .
നട്ടാല്‍ കുരുക്കാത്ത നുണ നടുമ്പോള്‍ കിട്ടുന്ന ആത്മരതിയുടെ സുഖം ആവോളം ആസ്വദിച്ചു കൊള്ളുക .
സൗഹൃദത്തിന് വലിയ കല്‍പ്പിയ്ക്കുന്ന ഒരു പ്രകൃതമാണ് എന്റേത് , എല്ലാത്തരം ബന്ധങ്ങള്‍ക്കുമിടയില്‍ ആരോഗ്യകരമായ ഊഷ്മളത നില നിറുത്തുവാന്‍ അങ്ങേയറ്റം പരിശ്രമിയ്ക്കാറും ഉണ്ട് .ഞാന്‍ മനസാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങള്‍ ഏറെ ബഹുമാന്യരായ എന്റെ സൗഹൃദങ്ങളില്‍ അവതരിപ്പിച്ചതിന്റെ ഉദ്ദേശ ശുദ്ധി അത്ര നിഷ്‌കളങ്കമായ് ഞാന്‍ കരുതുന്നില്ല അത് എന്നെ കഠിനമായ് വേദനിപ്പിയ്ക്കുന്നുണ്ട് .
മര്യാദയുടെ സകല സീമകളും നിരന്തരം ലംഘിയ്ക്കുന്നതു കൊണ്ടാണ് ഇത്രയും പറയേണ്ടി വരുന്നത് .പേരും വിലാസും ഇപ്പോള്‍ പറയാത്തത് എന്നിലെ മര്യാദകൊണ്ടും മാന്യതകൊണ്ടുമാണ് ,
അതൊരു ദൗര്‍ബല്യമായ് കണക്കിലെടുക്കരുത് .
ലോകത്തിന്റെ വിവിധ കോണുകളില്‍ ഞാന്‍ ചെയ്യുന്ന ബിസിനസുകളില്‍ എന്റെ തന്നെ നിക്ഷേപവും സ്വപ്രയത്‌നവുമാണുള്ളത് ,കൂടെ
ദൈവാനുഗ്രഹവും മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും, കുടുംബത്തിന്റെ ആകെ പിന്തുണയുമാണ് എനിയ്ക്ക് ഭാഗ്യമായ് ഭവിയ്ക്കാറുള്ളത് .
ബിനാമി , സ്വെറ്റ് ഇക്വിറ്റി ഡീലുകള്‍ എനിയ്ക്ക് അന്യമാണ് പകരം എന്റെ തന്നെ നെറ്റിയിലെ വിയര്‍പ്പു കൊണ്ട് അപ്പം കഴിയ്ക്കുകയാണ് .