'96'ന്റെ കഥ ആദ്യം പറഞ്ഞത് അര്‍ച്ചന കവി, മോഹന്‍ലാലിന്റെ നായികയായി കജോളിനെയും തീരുമാനിച്ചു.. എന്നാല്‍: സന്തോഷ് ടി. കുരുവിള

വിജയ് സേതുപതിയും തൃഷയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ’96’. തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത വിജയ ചിത്രമാണിത്. റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രം ഇരുകൈയ്യുംനീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ കഥ ആദ്യം തന്നോട് അര്‍ച്ചന കവി പറഞ്ഞിരുന്നു എന്നാണ് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള പറയുന്നത്.

96ന്റെ അതേ കഥ ആ സിനിമ ഇറങ്ങുന്നതിനും ഒന്നര വര്‍ഷം മുമ്പ് നടി അര്‍ച്ചന കവി തന്നോട് പറഞ്ഞിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ച രണ്ടു പേരുടെ പ്രണയ കഥയായിരുന്നു അത്. പിന്നീട് അവര്‍ ലണ്ടനില്‍ പോവുന്നതൊക്കെയായിരുന്നു സിനിമയുടെ പ്ലോട്ട്. നായകനായി മോഹന്‍ലാലിനെയും നായികയായി കജോളിനെയും തീരുമാനിച്ചിരുന്നു.

മോഹന്‍ലാലുമായി ആദ്യ ഘട്ട ചര്‍ച്ചയും നടന്നും. അദ്ദേഹം ഒടിയന്റെ ഷൂട്ടിംഗില്‍ ആയിരുന്നു. അതു കഴിഞ്ഞ് ഇതിലേക്ക് കടക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഒടിയന്റെ ഷൂട്ട് നീണ്ടു പോവുകയും അദ്ദേഹത്തിന് മറ്റു തിരക്കുകള്‍ വരികയും ചെയ്തു. പക്ഷെ 96 ഇറങ്ങിയപ്പോള്‍ എന്റെ കഥയാണെന്ന അവകാശവാദം ഉന്നയിച്ച് അര്‍ച്ചനയ്ക്കോ തനിക്കോ പോകാന്‍ കഴിയില്ലല്ലോ.

മഹേഷിന്റെ പ്രതികാരം ഇറങ്ങിയപ്പോള്‍ അത് അവരുടെ കഥയാണെന്ന് വാദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം യഥാര്‍ത്ഥ സംഭവമാണ്. എല്ലാ സിനിമകള്‍ വരുമ്പോഴും അത് തങ്ങളുടെ കഥയാണെന്ന് വാദിച്ച് പലരും രംഗത്തെത്താറുണ്ട്.

മനസില്‍ ഭാവന ചിലപ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെയാകും. അങ്ങനെ വരുമ്പോള്‍ ചില കഥകളോട് സാമ്യം തോന്നും എന്നത് യാദൃശ്ചികമാണ്. അതില്‍ നമുക്ക് ഒന്നും ചെയ്യാനാകില്ല എന്നാണ് സന്തോഷ് ടി കുരുവിള ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.