പല്ലുതേച്ചു കൊണ്ടിരിക്കുമ്പോഴാണ് ലാല്‍ ജോസ് സിനിമയുമായി എത്തുന്നത്: സംവൃത സുനില്‍

ബിജുമേനോന്‍ നായകനായെത്തുന്ന “സത്യം പറഞ്ഞാ വിശ്വസിക്കുവോ” എന്ന ചിത്രത്തിലൂടെ ആറ് വര്‍ഷക്കാലത്തെ ഇടവേളക്ക് ശേഷം നടി സംവൃത സുനില്‍ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ്. തനി നാട്ടിന്‍പുറത്തുകാരിയായി സംവൃതയെത്തുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് സിനിമാരംഗത്തേക്ക് വരാനുണ്ടായ സാഹചര്യവും തന്റെ സിനിമാനുഭവവുമെല്ലാം തുറന്നു പറയുകയാണ് താരം. ലാല്‍ജോസിന്റെ രസികന്‍ ആയിരുന്നു സംവൃതയുടെ ആദ്യ ചിത്രം.

കോളജ് ഹോസ്റ്റലില്‍ പല്ലു തേച്ചു കൊണ്ടിരുന്നപ്പോഴാണ് സംവിധായകന്‍ ലാല്‍ജോസും ഛായാഗ്രഹകന്‍ രാജീവ് രവിയും ചേര്‍ന്ന് തന്നെ കാണാന്‍ വന്നതെന്നാണ് നടി പറയുന്നത്. ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

“കോളജ് ഹോസ്റ്റലില്‍ രാവിലെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് റെഡിയാകാനൊരുങ്ങുമ്പോഴാണ് ലാല്‍ജോസ് ഏട്ടനും രാജീവേട്ടനും എന്നെ കാണാന്‍ വരുന്നത്. സംവൃത പറഞ്ഞു തുടങ്ങി. സംവിധായകന്‍ രഞ്ജിത്ത് അങ്കിള്‍ കുടുംബസുഹൃത്താണ്. അങ്കിള്‍ പറഞ്ഞാണ് അവര്‍ എന്നെ കാണാന്‍ വരുന്നത്. തലേദിവസം വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരിക്കുകയായിരുന്നു”- സംവൃത പറയുന്നു.

ഇവരെന്റെ ഉയരമെത്രയെന്നൊക്കെ ചോദിച്ചു. ഉയരം കൂട്ടിപ്പറഞ്ഞാല്‍ അവര്‍ പേടിക്കുമല്ലോ എന്നു കരുതി അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ളത് അഞ്ച് എട്ടില്‍ കൂടുതലുണ്ടെന്നു പറഞ്ഞു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിച്ച് അതൊക്കെ എടുത്തു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ സെലക്റ്റ് ചെയ്തു എന്ന്. പിറ്റേ ദിവസം രസികന്റെ ഷൂട്ടും തുടങ്ങി. അങ്ങനെയായിരുന്നു തന്റെ സിനിമാപ്രവേശമെന്ന് സംവൃത.