കരഞ്ഞ് സഹതാപം നേടാന്‍ ശ്രമിക്കുകയാണോ? നിര്‍മ്മാതാവിന്റെ വാക്കുകളോട് പ്രതികരിച്ച് സാമന്ത

സാമന്തയുടെ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞ് നിര്‍മ്മാതാവ് ചിട്ടി ബാബു രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമാ പ്രമോഷനിടെ കരണ്ടു കൊണ്ട് മറ്റുള്ളവരുടെ സഹതാപം നേടാന്‍ ശ്രമിക്കുകയാണ്. ‘പുഷ്പ’യില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിച്ച് ജീവിക്കാനുള്ള മാര്‍ഗത്തിന് വേണ്ടിയാണ് എന്നൊക്കെ നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

ചിട്ടിബാബുവിന്റെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടിലൂടെയാണ് സാമന്ത നിര്‍മ്മാതാവിന് മറുപടി നല്‍കിയത്. ചെവിയില്‍ മുടി വളരുന്നത് എങ്ങനെയാണെന്ന് ഗൂഗിളില്‍ തിരഞ്ഞതിന്റെ സ്‌ക്രീന്‍ ഷോട്ടാണിത്.

‘എങ്ങനെയാണ് ആളുകള്‍ക്ക് ചെവിയില്‍ നിന്നും മുടി വളരുന്നതെന്ന്’ എന്നാണ് സാമന്ത ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിക്കുന്നതാണ് ചെവിയില്‍ മുടി വളരുന്നതിന്റെ കാരണമായി ഗൂഗിള്‍ മറുപടി നല്‍കിയിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ടിനൊപ്പം ‘#IYKYK’ (If you know you know) എന്നും സാമന്ത കുറിച്ചിട്ടുണ്ട്.

സിനിമയുടെ പ്രമോഷനായി വില കുറഞ്ഞ തന്ത്രങ്ങള്‍ സാമന്ത നടത്തുന്നത് എന്നായിരുന്നു ചിട്ടിബാബു ആരോപിച്ചത്. ഇനി താരപദവിയിലേക്ക് തിരിച്ചെത്താന്‍ അവര്‍ക്ക് കഴിയില്ല. ഇനി ലഭിക്കുന്ന അവസരങ്ങള്‍ സ്വീകരിച്ച് അവര്‍ക്ക് മുന്നോട്ടു പോകാം. യശോദ സിനിമയുടെ പ്രമോഷന് ഇടയില്‍ അവര്‍ കരഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിച്ചു.

ശാകുന്തളത്തിന്റെ പ്രമോഷനും ഇത് തന്നെയാണ് അവര്‍ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. സാമന്ത ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് വില കുറഞ്ഞതും ഭ്രാന്തവുമായ പ്രവൃത്തികളാണ് എന്നിങ്ങനെയായിരുന്നു ചിട്ടിബാബു ആരോപണങ്ങള്‍.