പ്രതിഫലം മാത്രം കോടികൾ; 'സലാറി'ൽ പൃഥ്വിരാജിനെ കടത്തിവെട്ടി ശ്രുതി ഹാസൻ

യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാക്കി പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ ‘സലാർ’ വരുമ്പോൾ വലിയ പ്രതീക്ഷകളിലാണ് സിനിമ ലോകം.

ബാഹുബലിക്ക് ശേഷം പ്രഭാസിന് തന്റെ താരമൂല്യം കാത്തുസൂക്ഷിക്കുന്ന തരത്തിൽ മികച്ച ചിത്രങ്ങളൊന്നും കിട്ടിയിരുന്നില്ല. അതിനൊരു മാറ്റം കൂടിയാവും സലാറിലൂടെ പ്രഭാസ് ആരാധകർ കാത്തിരിക്കുന്നത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.

ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി താരങ്ങൾ വാങ്ങിയ പ്രതിഫല കണക്കുകളാണ് പുറത്തുവരുന്നത്. ബാഹുബലി എന്ന ചിത്രത്തിലൂടെ സ്വന്തമാക്കിയ താരമൂല്യത്തിന് ഇടിവ് സംഭവിച്ചെങ്കിലും അതെല്ലാം സലാറിലൂടെ തിരിച്ചുപിടിക്കാൻ തന്നെയാണ് പ്രഭാസിന്റെ രണ്ടാം വരവ്. 100 കോടി രൂപയാണ് പ്രഭാസ് ചിത്രത്തിന് വേണ്ടി പ്രതിഫലമായി വാങ്ങിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ സിനിമയുടെ വരുമാനത്തിന്റെ പത്ത് ശതമാനവും പ്രഭാസിനാണ്.

അതേസമയം 6 കോടി രൂപയാണ് വരദരാജ മന്നാർ എന്ന പ്രതിനായകവേഷത്തിനുവേണ്ടി പൃഥ്വിരാജ് വാങ്ങിയതെന്നാണ് കണക്കുകൾ. കൂടാതെ കേരളത്തിലെ സലാറിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.

നായികയായ ശ്രുതി ഹാസന് 8 കോടി രൂപയാണ് സലാറിൽ പ്രതിഫലം. പ്രഭാസ്- ശ്രുതി ഹാസൻ കോമ്പോ ആദ്യമായാണ് വെള്ളിത്തിരയിലെത്തുന്നത് എന്ന പ്രത്യേകതയും സലാറിനുണ്ട്. കൂടാതെ ചിത്രത്തിനായി സംവിധായകന് പ്രശാന്ത് നീൽ 50 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കെജിഎഫിന് ശേഷം വരുന്ന പ്രശാന്ത് നീൽ ചിത്രമായതുകൊണ്ട് തന്നെ കളക്ഷനിലും റെക്കോർഡ് സൃഷ്ടിക്കാനാണ് സലാർ ലക്ഷ്യമിടുന്നത്. ഷാരൂഖ് ഖാൻ- രാജ് കുമാർ ഹിരാനി ചിത്രമായ ‘ഡങ്കി’യുമായി ക്ലാഷ് റിലീസ് ആണ് സലാർ എന്നതും പ്രത്യേകതയാണ്.

ഡിസംബർ 22 നാണ് സലാറിന്റെ വേൾഡ് വൈഡ് റിലീസ്. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.