രാജുവിനെ കൊല്ലാന്‍ വിട്ടുകൊടുത്ത് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിക്ക് ചീത്തവിളി; പ്രതികരിച്ച് സജിത മഠത്തില്‍

ഏറെ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ദുല്‍ഖര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോഴും ട്രോളുകളും വിമര്‍ശനങ്ങളുമാണ് നിറയുന്നത്. ദുല്‍ഖറിന്റെ ‘കൊത്ത രാജു’ എന്ന കഥാപാത്രം പറയുന്നത് പോലെ ‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കടാ’ എന്ന ഡയലോഗും ട്രോളുകളില്‍ നിറയുന്നുണ്ട്.

ചിത്രത്തില്‍ കാളിക്കുട്ടി എന്ന കഥാപാത്രത്തെയാണ് നടി സജിത മഠത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഈ കഥാപാത്രത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ എത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സജിത മഠത്തില്‍ ഇപ്പോള്‍.

കാളിക്കുട്ടിയെ പരിഹസിച്ച് ഇന്‍ബോക്‌സില്‍ മെസേജുകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് സജിത പ്രതികരിച്ചത്. ഈ വിഷയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവരം അറിയിച്ചോളാം എന്നുമാണ് സജിത മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇന്‍ബോക്‌സില്‍ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പ്രസ്തുത വിഷയത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ ഞാന്‍ വിവരം അറിയിച്ചോളാം! (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്)” എന്നാണ് സജിത മഠത്തിലിന്റെ കുറിപ്പ്.

കിംഗ് ഓഫ് കൊത്തയിലെ വില്ലന്‍ കഥാപാത്രമായ കണ്ണന്‍ ഭായിയുടെ അമ്മയുടെ വേഷത്തിലായിരുന്നു സജിത മഠത്തില്‍ അഭിനയിച്ചത്. നേരത്തെ ചിത്രത്തില്‍ അഭിനയിച്ച നടന്‍ പ്രമോദ് വെളിയനാടിനെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. ചിത്രം തനിക്ക് ‘ബാഹുബലി’ പോലെ തോന്നി എന്ന് പറഞ്ഞ് അനാവശ്യ ഹൈപ്പ് നല്‍കിയെന്ന് ആരോപിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്.