സ്ത്രീകളുമായി ഇടപെടുമ്പോള്‍ മിക്ക പുരുഷന്മാര്‍ക്കും ഒരു ധാരണയുമില്ല; മീ ടൂ ആരോപണത്തില്‍ പിന്തുണയുമായി സജിതാ മഠത്തില്‍

നടന്‍ വിനായകനെതിരേ മീ ടൂ ആരോപണത്തില്‍ മൃദുലദേവി ശശിധരന് പിന്തുണ പ്രഖ്യാപിച്ച് നടി സജിതാ മഠത്തില്‍. “സാധാരണയായി അതാണ് പ്രധാനപ്പെട്ട കാര്യം. അതാണു നമ്മള്‍ കാണുന്നതും. സ്ത്രീകളുമായി ഇടപെടുമ്പോള്‍, അത് വൈകാരികമായാലും രാഷ്ട്രീയമായാലും, മിക്ക പുരുഷന്മാര്‍ക്ക് ഒരു ധാരണയുമില്ല.””- സജിതാ മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനായകനെതിരെ നടക്കുന്ന അധിക്ഷേപങ്ങളെ അപലപിച്ച മൃദുല, ജീവിതത്തില്‍ അദ്ദേഹം സ്ത്രീവിരുദ്ധനാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി ഫോണില്‍ വിളിച്ച തന്നോടെ ലൈംഗിക ചുവയോടെ വിനായകന്‍ സംസാരിച്ചുവെന്നും മൃദുല ആരോപിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് വിനായകനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൃദുലയുടെ ആരോപണം വലിയ ചര്‍ച്ചയായിരിക്കുന്നത്.

മൃദുലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

നടിയ്ക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട്. തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളുന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു.

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.