മനുഷ്യത്വമില്ലാത്ത ഇത്തരം കേസുകള്‍ നിരവധിയുണ്ട്, ഭീഷണി കാരണം ആരും പുറത്തു പറയുന്നില്ല; സൈജു കുറുപ്പിനെതിരെ ഗുരുതര ആരോപണം, സിനിമയ്ക്ക് വിലക്ക്

സൈജു കുറുപ്പ് ചിത്രം ‘പൊറാട്ട് നാടക’ത്തിന് വിലക്ക്. പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗും റിലീസും നിലവിലുള്ള സാഹചര്യത്തില്‍ നടക്കില്ല.

എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണനും നിര്‍മ്മാതാവ് അഖില്‍ ദേവുമാണ് സിനിമയ്ക്കെതിരെ പരാതി നല്‍കിയത്. ഈ സിനിമയുടെ തിരക്കഥ എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണന്റേതാണ് എന്നാണ് വാദം.

‘ശുഭം’ എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാന്‍ എല്‍എസ്ഡി പ്രൊഡക്ഷന്‍സ് മാനേജിങ് ഡയറക്ടറായ അഖില്‍ ദേവിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ വിവിയന്‍ കൈമാറിയിരുന്നു. നായക വേഷം ചെയ്യുന്നതിനായി അഖില്‍ ദേവ് മുഖേനെ വിവിയന്‍ രാധകൃഷ്ണന്‍ നടന്‍ സൈജു കുറുപ്പിനെ സമീപിച്ചു.

അദ്ദേഹത്തിന് തിരക്കഥ വായിക്കാന്‍ കൈമാറുകയും ചെയ്തു. എന്നാല്‍ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയില്‍ ‘പൊറാട്ട് നാടകം’ എന്ന പേരില്‍ ഇവര്‍ സിനിമയാക്കി എന്നാണ് അഖില്‍ ദേവും വിവിയന്‍ രാധാകൃഷ്ണനും ആരോപിക്കുന്നത്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോഴാണ് തങ്ങളുടെ തിരക്കഥ തട്ടിയെടുത്ത വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഇത് ചൂണ്ടാക്കാട്ടിയാണ് അഡ്വ. സുകേഷ് റോയിയും അഡ്വ. മീര മേനോനും മുഖേന നല്‍കിയ പരാതിയിലാണ് വിധിയെന്ന് അഖില്‍ ദേവ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

”മനുഷ്യത്വമില്ലാത്ത രീതിയില്‍ സിനിമാ മേഖലയില്‍ ഈയിടെയായി ഇത്തരം കേസുകള്‍ നിരവധിയുണ്ട്, എന്ത് ചെയ്യണെമന്ന് അറിയാതെയും ഭീഷണികളും കാരണം ആരും ഇത് പുറത്തു പറയാറില്ല, ഇത്തരത്തില്‍ സ്വാര്‍ത്ഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തില്‍ പേരെടുത്ത് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുക” എന്നും അഖില്‍ ദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

അതേസമയം, സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു പോന്നിരുന്ന നൗഷാദ് സഫ്രോണാണിന്റെ ആദ്യചിത്രമാണ് പൊറാട്ട് നാടകം. ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

View this post on Instagram

A post shared by Akhil Dev (@akhildev)

;