അയ്യപ്പനും കോശിയും പുരസ്‌കാര പെരുമയില്‍; വിങ്ങലായി സച്ചിയുടെ അഭാവം

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ‘അയ്യപ്പനും കോശിയും’. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സച്ചിയാണ് എഴുതി സംവിധാനം ചെയ്തത്.

എന്നാല്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം പുരസ്‌കാരനേട്ടത്തിലെത്തുമ്പോള്‍ അതു കാണാന്‍ സച്ചിയില്ലല്ലോ എന്ന വിഷത്തിലാണ് സിനിമാലോകവും ഉറ്റവരും സച്ചിയുടെ വിയോഗത്തില്‍ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു നല്ല തിരക്കഥാകൃത്തിനെയും സംവിധായകനെയുമാണ്. എങ്കിലും അയ്യപ്പനും കോശിയും പുരസ്‌കാരത്തിന്റെ പെരുമയിലെത്തുമ്പോള്‍ പ്രേക്ഷക മനസ്സുകളില്‍ സച്ചി വീണ്ടും നിറയുകയാണ്.

ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് അയ്യപ്പനും കോശിയും നിര്‍മ്മിച്ചത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോന്‍ വേഷമിട്ടപ്പോള്‍ പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തിയത്.

ഈ മാസം ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അനാര്‍ക്കലിക്ക് ശേഷം സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച ചിത്രമാണിത്.