അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ആ കണ്‍ഫ്യൂഷനുകള്‍ നൂറ് ശതമാനം ശരിയായിരുന്നു; മമ്മൂട്ടി 'ഡ്രൈവിംഗ് ലൈസന്‍സ്' നിരസിച്ചതിനെ കുറിച്ച് സച്ചി

ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജിന് മുമ്പ് ആദ്യം തന്റെ മനസ്സില്‍ മമ്മൂട്ടിയെ ആയിരുന്നുവെന്ന് സച്ചി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹം എന്തുകൊണ്ടാണ് ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന് ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. ഇപ്പോഴിതാ അതിന്റെ യഥാര്‍ത്ഥ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചി.

“ഡ്രൈവിംഗ് ലൈസന്‍സിന്റെ തുടക്കത്തില്‍ ആലോചിച്ചിരുന്നത് മമ്മൂക്കയെ ആണ്. കാരണം, ഡ്രൈവിംഗ് ക്രേസി ആയിട്ടുള്ള നടന്‍, സൂപ്പര്‍ സ്റ്റാര്‍ എന്നിങ്ങനെയൊക്കെയുള്ള ഘടകങ്ങളുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് അവസാന ഭാഗത്തുണ്ടായ ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ 100 ശതമാനം ശരിയാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെ മറന്ന് എല്ലാവരും മമ്മൂക്കയുടെ പിറകെ പോകും. അങ്ങനെ കഥാപാത്രം മുങ്ങി പോവുകയും നടന്‍ ഉയര്‍ന്നു വരികയും ചെയ്യും.

അവിടെ മമ്മൂട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ അതിനു വേണ്ടി ഇത്രയും സ്ട്രഗിള്‍ ചെയ്യുന്നു എന്നുവരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വിശ്വാസയോഗ്യമാകില്ല. അതുകൊണ്ടാണ് ഇതിനിങ്ങനെ ഒരു കുഴപ്പമുണ്ടെന്ന് മമ്മൂക്ക പറഞ്ഞത്. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനില്‍ ആണ് സച്ചി മനസ്സ് തുറന്നത്.