സിനിമയിൽ അഭിനയിക്കുന്നത് ആദ്യം; 'കാതലി'ൽ കയ്യടി നേടി ആർ. എസ് പണിക്കർ

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ ‘കാതൽ’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെയും സുധി കോഴിക്കോടിന്റെയും പ്രകടനത്തിനൊപ്പം പ്രേക്ഷകർ ചർച്ച ചെയ്യുന്ന മറ്റൊരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ആർ. എസ് പണിക്കരുടേത്.

May be an image of 1 person and text

72 വയസുള്ള മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ആർ. എസ് പണിക്കർക്ക് മമ്മൂട്ടിയെക്കാൾ വെറും 2 വയസ് മാത്രമാണ് കൂടുതൽ. ആർ. എസ് പണിക്കരുടെ ആദ്യ സിനിമ കൂടിയായിരുന്നു കാതൽ.

ഇപ്പോഴിതാ ആദ്യ സിനിമയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ആർ. എസ് പണിക്കർ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ആർ. എസ് പണിക്കർ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

“എനിക്ക് അവിടെ ആകെ പരിചയമുണ്ടായിരുന്നത് ജിയോ ബേബിയെ മാത്രമായിരുന്നു. ലൊക്കേഷനിൽ എത്തിയപ്പോൾ ജിയോ ബേബി എന്നെ എല്ലാവർക്കും പരിചയപെടുത്തി കൊടുത്തു.
അപ്പോഴൊന്നും മമ്മൂക്ക അവിടെ എത്തിയിരുന്നില്ല. എന്നോട് കുറച്ചു കഴിഞ്ഞപ്പോൾ കോസ്റ്റ്യൂമിട്ട് വരാൻ പറഞ്ഞു. അങ്ങനെ കോസ്റ്റ്യൂമിട്ടു വന്നു, ആ സമയത്താണ് മമ്മൂക്ക വരുന്നത്.

മമ്മൂക്ക വന്നതും ഞാൻ അങ്ങോട്ട് ചെന്നു സംസാരിച്ചു. ‘ഞാൻ ആർ.എസ്. പണിക്കർ, അങ്ങയുടെ സിനിമയിൽ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയത് എന്റെ മഹാഭാഗ്യമാണ്,’
അതിന് അദ്ദേഹം നൽകിയ മറുപടി, ‘ഞങ്ങൾക്ക് അങ്ങയെ പോലെ ഒരാളെ കിട്ടിയല്ലോ,’ എന്നാണ്. ഒരു പുഞ്ചിരിയോടെയാണ് അത് പറഞ്ഞത്. അതെനിക്ക് നൽകിയ സ്ട്രെങ്ത്തും കോൺഫിഡൻസും വളരെ വലുതായിരുന്നു. മമ്മൂക്കയേക്കാൾ രണ്ടു വയസ്
കൂടുതലുള്ള അച്ഛനാണ് ഞാൻ. ആദ്യത്തെ രംഗം ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ ആയിരുന്നു. ആ സീനിൽ ഓമനയും ഉണ്ടായിരുന്നു.

എന്നെ അവഗണിച്ചു കൊണ്ട് മമ്മൂക്ക നടന്നു പോകുന്നു, അപ്പോൾ ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കണം. ഇതായിരുന്നു എനിക്ക് സംവിധായകൻ തന്ന അതുപോലെ ചെയ്തു.
അതുകഴിഞ്ഞു ഞാൻ വീണ്ടും ഒരിക്കൽ കൂടെ മമ്മൂക്കയോട് സംസാരിച്ചു. എന്റെ പെർഫോമൻസിനെ കുറിച്ച് അഭിപ്രായം ചോദിച്ചു, അപ്പോൾ അദ്ദേഹം ഇങ്ങനെ തന്നെ അങ്ങ് പോകട്ടെ എന്നു പറഞ്ഞു. ആ കോൺഫിഡൻസിലാണ് ഞാൻ പിന്നെ മുന്നോട്ട് പോയത്” എന്നാണ് ആർ.എസ്. പണിക്കർ പറഞ്ഞത്.