ഒരു കുടുംബത്തിന് നല്ല രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു എന്റര്‍ടെയ്‌നര്‍: ഗാനഗന്ധര്‍വ്വന് ഋഷി രാജ് സിംഗിന്റെ റിവ്യൂ

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കിയ ഗാനഗന്ധര്‍വ്വന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജയില്‍ ഡിജിപി ഋഷി രാജ് സിംഗ്. ഒരു കുടുംബത്തിന് നല്ല രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു മികച്ച എന്റര്‍ടെയ്‌നറാണ് ഗാനഗന്ധര്‍വ്വനെന്നാണ് ഋഷി രാജ് സിംഗ് പറയുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച റിവ്യൂവിലാണ് ഋഷി രാജ് സിംഗ് ഇക്കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം…

ഏത് സാഹചര്യവും ഒരു ചെറുപുഞ്ചിരിയോടെ നേരിടുക- ഗാനഗന്ധര്‍വ്വന്‍ ഫിലിം റിവ്യൂ- ഋഷിരാജ് സിംഗ്

സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ സീനിലും കൗതുകം നിലനിര്‍ത്താന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു കലയാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനായി ഒരുപാട് നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്, എന്നാല്‍ ചില സ്ത്രീകള്‍ ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ സിനിമയിലും മീ ടൂ പോലുള്ള സാഹചര്യങ്ങള്‍ വളരെ മികച്ച രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ഗായകന്‍ ഉല്ലാസിന്റെ (മമ്മൂട്ടി) കഥയാണ് ചിത്രം പറയുന്നത്. വന്ദിതയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നിസ്സഹായയായ ഭാര്യയായി നല്ല രീതിയില്‍ അഭിനയിച്ചിരിക്കുന്നത്. ഗാനമേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് കഴിയുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണിത്. സ്വന്തം ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയെ സഹായിക്കാന്‍ ശ്രമിക്കുന്നതും അവസാനം ആ സ്ത്രീ തന്നെ ശത്രുവാകുന്നതും ഉല്ലാസിനെ ദ്രോഹിക്കുന്നതുമാണ് കഥ.

എത്ര കള്ളം പറഞ്ഞാലും കാര്യം നടന്നാല്‍ മതി എന്ന രീതിയില്‍ ഉള്ള ഒരു സ്ത്രീ കഥാപാത്രമായി (സാന്ദ്ര ) അതുല്യ മികച്ച അഭിനയം കാഴ്ച വച്ചിരിക്കുന്നു. അന്യഭാഷകളില്‍ ഹിറ്റായ പാട്ടുകള്‍ ആണ് ഇതില്‍ കൂടുതലായും പാടുന്നത്, ജയില്‍വാസത്തിനുശേഷം ഗായകനായി ഗാനമേള അവതരിപ്പിക്കുന്ന ശ്യാമപ്രസാദ് (സുരേഷ് കൃഷ്ണ) എന്ന കഥാപാത്രവും, ഈ ട്രൂപ്പിലെ ഡ്രമ്മര്‍ ടിറ്റോ എന്ന കഥാപാത്രത്തെ മനോജ് കെ ജയനും മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. സിദ്ദിഖ് ഇതില്‍ വക്കീല്‍ മനോജ് ആയി വേറിട്ട അഭിനയം കാഴ്ച വച്ചിരിക്കുന്നു.

സാന്ദ്രയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ച പയ്യന്റെ റോള്‍ പ്രിന്‍സ്(ജോണി ആന്റണി) നന്നായി അവതരിപ്പിച്ചിരിക്കുന്നു. മൂന്ന് സുപ്രധാന സ്ത്രീ കഥപാത്രങ്ങള്‍ ഉള്ള ചിത്രത്തില്‍ പ്രകടനത്തില്‍ അനസൂയ എന്ന വക്കീല്‍ കഥാപാത്രവും സാന്ദ്ര എന്ന കഥപാത്രവും ഭേദപ്പെട്ട് നിന്നു. അടുത്ത സീനില്‍ എന്ത് സംഭവിക്കും എന്ന രീതിയില്‍ ഉള്ള കൗതുകം ജനിപ്പിക്കുന്ന എഡിറ്റിംഗ് ആണ് ഈ സിനിമയില്‍ ഉള്ളത്. ഇത് സംവിധായകന്റെ ( രമേശ് പിഷാരടി) മികവും തെളിയിക്കുന്നതാണ്.

ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും ലിജോ പോളിന്റെ എഡിറ്റിംഗും കൂടി ഒത്തുചേര്‍ന്നതോടെ നല്ലൊരു ഗാനമേള കണ്ട അനുഭവം തന്നെയാണ്. എടുത്തുപറയേണ്ടത് ഡയലോഗുകളും തമാശകളും ആണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഒരു കുടുംബത്തിന് നല്ലരീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന തികച്ചും ഒരു എന്റര്‍ടൈനര്‍ ആണ് ഈ സിനിമ.