തമിഴ്നാട്ടിൽ വിജയമാകാൻ 'രണ്ടക' ത്തിന് കഴിയുമോ?

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്നുവെന്ന കൗതുകവുമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഒറ്റ്. തീവണ്ടിക്കു ശേഷം ഫെല്ലിനി ടി പി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം തിരുവോണ ദിനമായിരുന്ന സെപ്റ്റംബർ 8 ന് ആണ് തിയറ്ററുകളിൽ എത്തിയത്. മലയാളത്തിനൊപ്പം ചിത്രത്തിൻ്റെ തമിഴ് ഒരുക്കിയിരുന്നെങ്കിലും റീലിസ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ രണ്ടകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.

മുംബൈയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ചിത്രത്തിെലെ കഥാപാത്രങ്ങൾ മലയാളികൾ ആണെങ്കിലും സിനിമയുടെ കഥാപശ്ചാത്തലത്തിലും കഥാപാത്ര പരിചരണത്തിലും മലയാളിത്തമില്ലെന്നതാണ് സത്യം. ഇറ്റാലിയൻ സംവിധായകൻ സെർജിയോ ലിയോണിൻ്റെ അമേരിക്കയിലെ ആഭ്യന്തര യുദ്ധ കാലത്ത് കാണാതായ സ്വർണ്ണത്തിനു വേണ്ടി മൂന്നു പേർ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ‘ദ് ഗുഡ്, ദ് ബാഡ് ആൻഡ് അഗ്ലി’ എന്ന ക്ലാസിക്കിന്റെ ടൈറ്റിൽ റഫറൻസോടെയാണ് ഒറ്റ് കഥ പറഞ്ഞു തുടങ്ങുന്നത്.

മാസിനും ആക്‌ഷനുമൊപ്പം വൈകാരികമായ ഒട്ടേറെ അടരുകളും ചേർന്നാണ് ഒറ്റിന്റെ മേക്കിങ്. ചിലപ്പോൾ ഒറ്റ് ഒരു പ്രണയ സിനിമയാണെന്നും മറ്റുചിലപ്പോൾ ഇമോഷനൽ ഡ്രാമയാണെന്നും തുടങ്ങി റോഡ് മ്യൂവിയുടെ ഘടകങ്ങളുമുണ്ട് സിനിമയ്ക്ക്. നായകനും പ്രതിനായകനും റോളുകൾ മാറിമാറി അണിയുമ്പോൾ ‘ഒറ്റ്’ കൂടുതൽ സങ്കീർണമാകുന്നു. സ്ഥിരം മാസ് മസാല എന്റർടെയിനർ സിനിമയുടെ ട്രാക്കിലല്ല സിനിമയുടെ സഞ്ചാരം എന്നതുകൊണ്ടു തന്നെ ഒറ്റ കാഴ്ചയിൽ ‘ഒറ്റ്’ പ്രേക്ഷകർക്കു സ്വീകാര്യമാകണമെന്നില്ല.

എന്നാൽ തീർച്ചയായും ഇനി വരാനിരിക്കുന്ന ഒട്ടേറെ സിനിമകൾക്കു പ്രചോദനമാകുന്ന സാങ്കേതിക തികവുളള മേക്കിങിൽ കയ്യടക്കമുള്ള പവർഫുളായ സിനിമ തന്നെയാണ് ഒറ്റെന്നു നിസംശയം പറയാം.അരങ്ങേറ്റത്തിലും ഇടവേളയ്ക്കു ശേഷമുള്ള രണ്ടാം വരവിലും വിസ്മയിപ്പിച്ച രണ്ട് അഭിനേതാക്കളാണ് അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും. ആദ്യ വരവിൽ എവർഗ്രീൻ റൊമന്റിക്ക് ഹീറോ പരിവേഷമുണ്ടായിരുന്നു ഇരുവരും രണ്ടാം വരവിൽ അത്തരം ഇമേജുകളുടെ തടവറയിൽ നിന്ന് സ്വയം പുറത്തു കടക്കാൻ സദാ ജാഗ്രത പുലർത്തിയിരുന്നു.

രണ്ടാം വരവിൽ റൊമന്റിക്ക് ഹീറോയിൽ നിന്ന് ലക്ഷണമൊത്ത പ്രതിനായകനായിയുള്ള അരവിന്ദ് സ്വാമിയുടെ വേഷപകർച്ച വിസ്മയകരമായിരുന്നു. ‘തനി ഒരുവനി’ലെയും ‘ബോഗനി’ലെയും അദ്ദേഹത്തിന്റെ മാസ് വില്ലൻ വേഷങ്ങൾ ഒരേ സമയം അദ്ദേഹത്തിനു പ്രേക്ഷക-നിരൂപക പ്രശംസങ്ങൾ നേടി കൊടുത്തു. നായകനേക്കാൾ വില്ലനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു പോകുന്ന മാന്ത്രികത സ്വാമിയുടെ സ്വതസിദ്ധമായ അഭിനയ ശൈലിയിൽ ഉണ്ടായിരുന്നു. പ്രതിനായകനായും സ്വാഭവ നടനായും അരവിന്ദ് അരങ്ങ് തകർക്കുന്ന കാഴ്ചക്കാണ് പിന്നിട് തമിഴകം സാക്ഷിയായത്.

കുഞ്ചാക്കോ ബോബനാകട്ടെ രണ്ടാം വരവിലും ചെറുതും വലുതുമായ വേഷകളിലൂടെ കൃത്യമായ ഇടവേളകളിലൂടെയാണ് തന്റെ ആക്റ്റിങ് ഗ്രാഫ് ഉയർത്തിയത്. അഭിനയ ജീവിതത്തിൽ സുവർണ ജൂബിലി ആഘോഷിക്കുന്ന ചാക്കോച്ചൻ ഇതിനോടകം 2022 ലെ ബോക്സ് ഓഫിസിൽ തരംഗമായി മാറി കഴിഞ്ഞു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം ഒരു ക്ലാസ് ആക്ഷേപഹാസ്യ സിനിമയായിരുന്നെങ്കിൽ തനിക്ക് അപ്രാപ്യമെന്നു കരുതിയ ഒരു മാസ് ഹീറോയിലേക്കുള്ള ചാക്കോച്ചന്റെ ട്രാക്ക് മാറ്റത്തിനാണ് ‘ഒറ്റ്’സാക്ഷിയാകുന്നത്.

കേരളത്തിൽ ഒറ്റ് നേരത്തെ എത്തിയതുകൊണ്ട് തന്നെ രണ്ടകം തമിഴ്നാട്ടിൽ വിജയമാകുമോയെന്ന് കണ്ടറിയണ്ടതുണ്ട്. സെപ്റ്റംബർ 23 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.