കുമ്പളങ്ങിയിലെ 'കവരി' ചെന്നൈ ബീച്ചിലും പൂത്തു; ആശങ്കപ്പെടേണ്ട കാര്യമാണിതെന്ന് വിദഗ്ധര്‍

കുമ്പളങ്ങി നൈറ്റ്‌സില്‍ വിദേശിയായ കൂട്ടുകാരിയെ കൂട്ടി ബോണി വീടിനു മുന്നിലെ കായലില്‍ “കവരി” പൂത്തത് കാണാന്‍ പോകുന്ന രംഗം പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയതാണ്. വെള്ളത്തിലിറങ്ങി നടക്കുമ്പോള്‍ ചുറ്റും നീലവെളിച്ചം. ലൈഫ് ഓഫ് പൈ എന്ന സിനിമയിലും ഈ പ്രതിഭാസം പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. ബയോ ലുമിനസെന്‍സ് (Bio luminescence) അഥവാ ജൈവദീപ്തി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇത്. ഇപ്പോഴിതാ ഈ പ്രതിഭാസം ചെന്നൈ ബീച്ചിലും ദൃശ്യമായിരിക്കുകയാണ്.

ചെന്നൈയിലെ കിഴക്കന്‍ തീരദേശ റോഡിലാണ് കവരി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വളരെ അപൂര്‍വമായി മാത്രമേ ബയോ ലുമിനിസെന്‍സ് എന്നും കടല്‍ സ്പാര്‍ക്കിള്‍ എന്നും അറിയപ്പെടുന്ന കവരികള്‍ കടലിന് പുറത്തേക്ക് എത്തുകയുള്ളൂവെന്ന് സെന്‍ട്രല്‍ മറൈന്‍ ആന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരില്‍ ഒരാളായ ഗുല്‍ഷാദ് മുഹമ്മദ് അറിയിച്ചു. ഓക്സിജന്‍ കുറഞ്ഞ പ്രദേശത്ത് മാത്രമാണ് ഇവ തഴച്ച് വളരുന്നത്. ഇവ പ്രത്യക്ഷപ്പെടുന്ന പ്രദേശത്തെ കടല്‍ ആരോഗ്യക്കുറവിന്റെ തെളിവാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരേ സ്ഥലത്ത് തന്നെ ഇവയെ തുടര്‍ച്ചയായി കാണാനാകില്ലെങ്കിലും മത്സ്യ സമ്പത്തിന്റെ നാശത്തിന് ഇവ വഴിവെയ്ക്കുമെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമാണിതെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

ജൈവ – രാസ പ്രവര്‍ത്തനത്തിന്റെ ഫലമായി ഫോട്ടോണുകള്‍ പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ് ജൈവദീപ്തി അഥവാ ബയോ ലുമിനസെന്‍സ്. ലൂസിഫെറേസ് എന്ന എന്‍സൈമിന്റെ സാന്നിധ്യത്തില്‍ ലൂസിഫെറിന്‍ എന്ന പ്രോട്ടീന്‍ ഓക്‌സിജനുമായി സംയോജിക്കുമ്പോഴാണ് ഫോട്ടോണുകള്‍ പുറത്തു വരുന്നത്. ആഴക്കടലില്‍ ജീവിക്കുന്ന മിക്ക ജീവികളും ജൈവദീപ്തി ഉള്ളവരാണ്. ചില ജീവികള്‍ സ്വന്തം ശരീരത്തിലുള്ള മാറ്റങ്ങള്‍ ഉപയോഗിച്ചാണ് ജൈവദീപ്തി പ്രകടിപ്പിക്കുന്നത്. എന്നാല്‍, മറ്റു ചില ജീവികള്‍ ശരീരത്തില്‍ വസിക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ചാണ് ജൈവദീപ്തി പ്രകടിപ്പിക്കുന്നത്.

Image result for science-rare-sea-sparkles-seen-at-chennai-beaches-experts-say-this-may-not-be-good-news
ആഴക്കടലിലെ ജീവികള്‍ പല തരത്തിലാണ് ജൈവദീപ്തിയെ ഉപയോഗിക്കുന്നത്. ഇര തേടാനും സഞ്ചരിക്കാനും ഇണയെ ആകര്‍ഷിക്കാനും എല്ലാം ഈ ജൈവദീപ്തി ജീവികള്‍ ഉപയോഗിക്കുന്നു. തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ജൈവദീപ്തി പ്രതിഭാസം പലപ്പോഴും കൂടുതലായി കണ്ടു വരുന്നത്.