രാമസിംഹന്‍ നിസ്സഹായനായി നില്‍ക്കുന്നു, നിര്‍ണ്ണായക സീനുകള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്: ടിജി മോഹന്‍ദാസ്

മലബാര്‍ കലാപത്തെ ആസ്പദമാക്കി രാമസിംഹന്‍( അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയിലെ നിര്‍ണായക സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നേക്കുമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചപ്പോള്‍ രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചു എന്നും ടി ജി മോഹന്‍ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ടിജി മോഹന്‍ദാസിന്റെ കുറിപ്പ്

പുഴ മുതല്‍ പുഴ വരെ എന്ന സിനിമയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചു. രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് കണ്ടു. വീണ്ടും മാറ്റങ്ങള്‍ വേണമത്രേ. നാളെ മുംബൈയില്‍ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവില്‍ സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും വറ്റിയ പുഴ ഒഎന്‍വി എഴുതിയത് പോലെ, വറ്റിയ പുഴ, ചുറ്റും വരണ്ട കേദാരങ്ങള്‍ തപ്തമാം മോഹങ്ങളെ ചൂഴുന്ന നിശ്വാസങ്ങള്‍..

ഓര്‍മ്മയുണ്ടോ കശ്മീര്‍ ഫയല്‍സിലെ കുപ്രസിദ്ധ വാക്കുകള്‍? ഗവണ്‍മെന്റ് ഉന്‍കീ ഹോഗീ ലേകിന്‍ സിസ്റ്റം ഹമാരാ ഹൈനാ പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മ്മിച്ചത്. അവര്‍ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലര്‍ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും. നിര്‍ണായക സീനുകള്‍ കട്ട് ചെയ്തു മാറ്റിയാല്‍ സിനിമയ്ക്ക് ജീവനുണ്ടാവില്ല. സെന്‍സര്‍ ബോര്‍ഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല. നിസ്സഹായനായി രാമസിംഹന്‍ നില്‍ക്കുന്നു. മുംബൈയിലെ തെരുവില്‍, കത്തുന്ന വെയിലില്‍. കുറ്റിത്താടി വളര്‍ന്നുള്ളോന്‍, കാറ്റത്ത് മുടി, പാറുവോന്‍ മെയ്യില്‍ പൊടിയണിഞ്ഞുള്ളോന്‍, കണ്ണില്‍ വെട്ടം ചുരത്തുവോന്‍.

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ചുകൊണ്ട് രാമസിംഹന്‍ പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മമധര്‍മ്മ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചായിരുന്നു ചിത്രം ഒരുക്കിയത്.