നേതാക്കള്‍ ക്ഷോഭിക്കുമെന്ന് കരുതട്ടെ, മാളികപ്പുറം പോലെ തന്നെ ശ്രദ്ധ നേടുന്ന സിനിമ'; 'പുഴ മുതല്‍ പുഴ വരെ'യെ കുറിച്ച് രാമസിംഹന്‍

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ തുടക്കം മുതല്‍ തന്നെ വലിയ ശ്രദ്ധ നേടിയ സിനിമയാണ് . ചിത്രത്തിന്റെ സെന്‍സറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങള്‍ നടക്കുകയാണ്. ഈ അവസരത്തില്‍ സിനിമയെ കുറിച്ച് രാമസിംഹന്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് സംവിധായകന്‍ പറയുന്നു. ‘1921 പുഴമുതല്‍ പുഴവരെ സെന്‍സര്‍ ബോര്‍ഡിന്റെ കോള്‍ഡ് സ്റ്റോറേജില്‍ ഇരിപ്പുണ്ട്… നേതാക്കള്‍ ക്ഷോഭിക്കുമെന്ന് കരുതട്ടെ, മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ഹൈന്ദവര്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും അതും..’, എന്നാണ് രാമസിംഹന്‍ കുറിച്ചത്.

അതേസമയം, ചിത്രം രണ്ടാമതും പുന: പരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ തീരുമാനം സിനിമാറ്റോഗ്രാഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഏറെ നാളായി റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പ്രതിഷേധവുമായി അടുത്തിടെ ടി.ജി. മോഹന്‍ദാസ് രംഗത്ത് എത്തിയിരുന്നു.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.

സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രം നിര്‍മ്മിച്ചത്.