'വാരിയംകുന്നന്‍' എന്ന വന്‍മരം വീണു, ഇനി ലിസ്റ്റില്‍ 'സവര്‍ക്കര്‍'; പുതിയ സിനിമ ചെയ്യാനൊരുങ്ങി രാമസിംഹന്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന് ശേഷം അടുത്ത സിനിമയുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. വി.ഡി സവര്‍ക്കറെ കുറിച്ച് സിനിമ എടുക്കാന്‍ ഒരുങ്ങുകയാണെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

”ഞാന്‍ വീര്‍ സവര്‍ക്കറെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ആരൊക്കെ കൂടെയുണ്ടാവും” എന്നൊരു പോസ്റ്റ് രാമസിംഹന്‍ ഇന്നലെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ സവര്‍ക്കറുടെ ജീവിതം പ്രമേയമാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

രാമസിംഹന്റെ കുറിപ്പ്:

ഒരു ഇതിഹാസ പുരുഷനായ സവര്‍ക്കറെ ക്കുറിച്ച് പഠിക്കാന്‍ അല്‍പ്പം സമയമെടുക്കും, പക്ഷേ അത് തീരുമാനിച്ചു, അല്‍പ്പം സമയമെടുത്തു കൃത്യമായ ഒരു ഘടനയുണ്ടാക്കണം, എന്നിട്ട് ഏത് രീതിയില്‍ അത് ആവിഷ്‌കാരം നടത്തണമെന്ന് തീരുമാനമെടുക്കാം.. ചരിത്രത്തില്‍ അവഹേളിച്ചു ചെറുതാക്കാന്‍ ശ്രമിച്ചവര്‍ തന്നെ പറയണം തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന്.. സവര്‍ക്കര്‍ അനുഭവിച്ച ജയില്‍ പീഡനത്തിനുപരിയായി സവര്‍ക്കര്‍ ദേശത്തിന് നല്‍കിയ സംഭാവന അതിന്റെ മൂല്യങ്ങള്‍ തന്നെയാണ് പഠിക്കേണ്ടത്.

രാഷ്ട്ര ശില്‍പ്പികളെ സ്വന്തമായി സൃഷ്ടിച്ചെടുത്തു പ്രതിഷ്ഠിച്ച നെഹ്റുവിന്റെയും, കമ്യുണിസ്റ്റ്കാരുടെയും ഇന്ത്യയെ കണ്ടെത്തെലല്ല പകരം യഥാര്‍ത്ഥ ഇന്ത്യയെ കണ്ടെത്തി ചരിത്രമാക്കേണ്ട സമയമായിരിക്കുന്നു.. നാം ഗ്രേറ്റ് എന്ന് വിളിച്ചാരാധിച്ച ബഫൂണുകളല്ല ഇന്ത്യയുടെ ഗതി നിര്‍ണ്ണയിച്ചത് എന്ന് തിരിച്ചറിയപ്പെടണം.. കുഴിച്ചുമൂടപ്പെട്ട ചരിത്രമാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ധീരരായ പോരാളികളെ പുറത്തെടുത്തു ഇവരെയാണ് ഗ്രേറ്റ് എന്ന് വിളിക്കേണ്ടത് എന്ന് ഭാവി തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്…

ഭാരതത്തിന്റെ ശില്‍പ്പികളെ പരിഹസിക്കുന്ന പാകിസ്ഥാനി ജീനുകള്‍ക്ക് അത്തരത്തിലാണ് മറുപടി പറയേണ്ടത്… ഇറങ്ങിത്തിരിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല.. ഇറങ്ങാന്‍ ഒരു മനസ്സുണ്ടായാല്‍ മതി ബാക്കിയെല്ലാം വന്നു ചേരും.. ഇക്കാര്യങ്ങള്‍ നടക്കുമ്പോള്‍ തന്നെ പൂര്‍ണ്ണമായും ധന സമ്പാദനത്തിനായി സിനിമകളും പ്ലാന്‍ ചെയ്യുന്നു ധനമില്ലാതെ മുന്‍പോട്ട് പോവാനാവില്ലല്ലോ.