ഇരവാദം പ്രബലമായ സമൂഹത്തില്‍ വേട്ടയാടപ്പെട്ട സമൂഹത്തിന്റെ കഥ പറയാന്‍ നൂറ് വര്‍ഷം വേണ്ടി വന്നു, ഇത് നമ്മുടെ വിയര്‍പ്പിന്റെ ഫലം: സന്ദീപ് വാചസ്പതി

‘വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യുടെ കഥ പറയുന്ന ചിത്രമാണ് രാമസിംഹന്‍ രചനയും സംവിധാനവും ചെയ്ത ‘1921 പുഴ മുതല്‍ പുഴ വരെ’. മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ തലൈവാസല്‍ വിജയ് ആണ് എത്തുന്നത്. ജോയ് മാത്യു, ആര്‍ എല്‍ വി രാമകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്തിനും ഏതിനും ഇര വാദം പ്രബലമായ ഈ നാട്ടില്‍, മൃഗീയമായി വേട്ടയാടപ്പെട്ട ഒരു സമൂഹത്തിന്റെ കഥ പറയാന്‍, കേള്‍ക്കാന്‍ 100 വര്‍ഷം വേണ്ടി വന്നു എന്നത് ദയനീയമാണ്. അത് കൊണ്ട് തന്നെ രാമസിംഹന്‍ജിയുടെ ഈ ചരിത്ര ഉദ്യമത്തെ ഹൃദയം തുറന്ന് പിന്തുണയ്‌ക്കേണ്ട ബാധ്യത എല്ലാ മലയാളികള്‍ക്കുമുണ്ട്. വേട്ടക്കാരന്‍മാരെ ഇരകളാക്കാനുള്ള കുബുദ്ധികള്‍ക്കെതിരായ ചെറുത്ത് നില്‍പ്പ് എന്ന തരത്തിലാണ് സിനിമ പ്രഖ്യാപിക്കപ്പെട്ടത് എന്നതിനാല്‍ ഇത് ഒരു സത്യാന്വേഷണം കൂടിയാണ്.

പ്രകോപനം ഉണ്ടാക്കിയവര്‍ പാതി വഴിയില്‍ മടങ്ങിയപ്പോഴും പ്രതിസന്ധികളും ചതിക്കുഴികളും പതിയിരുന്ന് ആക്രമിച്ചപ്പോഴും നിശബ്ദമായി അതേസമയം കരുത്തോടെ മുന്നോട്ട് പോയാണ് രാമസിംഹന്‍ ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതിന് സമാജം കയ്യയച്ച് നല്‍കിയ പിന്തുണയാണ് ഈ സിനിമയുടെ നട്ടെല്ല്. ആ അര്‍ത്ഥത്തില്‍ ഇത് നമ്മുടെ ഓരോരുത്തരുടെയും വിയര്‍പ്പിന്റെ ഫലമാണ് മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’. കാണുക വിജയിപ്പിക്കുക.