'പുഷ്പ 2'വിന് ഓഫര്‍ ചെയ്തത് 400 കോടി! നിരസിച്ച് നിര്‍മ്മാതാക്കള്‍

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 17ന് ആണ് തിയേറ്ററുകളില്‍ എത്തിയത്.

പിന്നാലെ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. മാര്‍ച്ചില്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നായിക രശ്മി മന്ദാന നേരത്തെ പറഞ്ഞുരുന്നു.

രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിര്‍മ്മാണ കമ്പനി ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രം വിവിധ ഭാഷകളില്‍ വിതരണം ചെയ്യുന്നതിന് 400 കോടിയാണ് വിതരണ കമ്പനി വാഗ്ദാനം ചെയ്തത്.

ഇന്ത്യയ്ക്കുള്ളില്‍ മാത്രം വിതരണം ചെയ്യാനാണ് ഇത്രയും തുക നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങി ഒരു വലിയ താരനിര തന്നെ പുഷ്പയില്‍ അണിനിരന്നിരുന്നു.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് വേഷമിട്ടത്. 250 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.