പ്രൊപ്പഗണ്ട ചിത്രം 'കേരള സ്റ്റോറി' ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നു; നീക്കം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് വിമർശനങ്ങൾ

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച പ്രൊപ്പഗണ്ട ചിത്രം ‘കേരള സ്റ്റോറി’ ദൂരദർശനിലൂടെ ടെലിവിഷൻ സംപ്രേക്ഷണത്തിനൊരുങ്ങുന്നു.  പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആണ് ദൂരദർശൻ. അതുകൊണ്ട് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, മത ധ്രുവീകരണത്തിനുള്ള നീക്കമായാണ് ദൂരദർശനിലൂടെ ചിത്രം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പരക്കെ വിമർശനം ഉയർന്നുവരുന്നുണ്ട്.

കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി.
ചിത്രത്തിന്റെ ടീസർ ഇറങ്ങിയ സമയം മുതൽ ഇതൊരു പ്രൊപ്പഗണ്ട സിനിമയാണെന്ന് ആരോപണം ഉയർന്നിരുന്നു.

ഏപ്രിൽ 5 ന് രാത്രി 8 മണിക്കാണ് ചിത്രം സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് ദൂരദർശൻ ഔദ്യോഗികമായി അറിയിച്ചത്. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന തലക്കെട്ടോടുകൂടിയാണ് ദൂരദർശൻ ചിത്രത്തിന്റെ സംപ്രേക്ഷണ വിവരം സോഷ്യൽ മീഡിയായിലൂടെ പങ്കുവെച്ചത്.

ഇത്തരമൊരു സിനിമയിലൂടെ ചരിത്രത്തിന്റെ അപനിർമ്മിതിയാണ് നടക്കുന്നതെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നും വിമർശനമുണ്ടായിരുന്നു. 2023 മെയ് 5 നായിരുന്നു ചിത്രത്തിന്റെ തിയേറ്റർ റിലീസ്. സീ ഫൈവിലൂടെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗും ആരംഭിച്ചിരുന്നു.

കേരളത്തിന്റെ മതേതരത്വത്തെ ലക്ഷ്യം വെച്ചുള്ള സിനിമ കേരളത്തിൽ വലിയ ചലനമുണ്ടാക്കിയില്ല എന്ന് മാത്രമല്ല, സിനിമയിൽ പറയുന്ന പോലെ 32000 സ്ത്രീകൾ ഐഎസില്‍ എത്തിയിട്ടില്ലെന്നും തെളിഞ്ഞിരുന്നു.