'ആദിപുരുഷി'ന് ലഭിച്ചിരിക്കുന്നത് മോശം റിലീസ് ഡേറ്റ്; വ്യക്തത വരുത്താതെ നിര്‍മ്മാതാക്കള്‍

ഏറെ ട്രോള്‍ ചെയ്യപ്പെട്ട ടീസര്‍ ആണ് പ്രഭാസ്-സെയ്ഫ് അലിഖാന്‍ ചിത്രം ‘ആദിപുരുഷി’ന്റെത്. ചിത്രത്തിന്റെ വിഎഫ്എക്‌സിന് നേരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്, കൊച്ചു ടിവി എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് മാത്രമാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെത് എന്നായിരുന്നു വിമര്‍ശനം. ഇതോടെ ചിത്രത്തില്‍ മാറ്റം വരുത്താനായി അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വച്ചത്. അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂണിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ ഓം റൗട്ട് അറിയിച്ചിരിക്കുന്നത്. ജനുവരിയില്‍ സംക്രാന്തിയോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങള്‍ റിലീസിന് എത്തുന്നുണ്ട്.

ചിരഞ്ജീവിയുടെ ‘വാല്‍തയര്‍ വീരയ്യ’, അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്. ഇതേ തുടര്‍ന്നാണ് റിലീസ് ജൂണിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ പുതിയ റിലീസ് തീയതി ഗുണത്തേക്കാള്‍ ഏറെ ദോഷങ്ങളാണ് സിനിമയ്ക്ക് ഉണ്ടാക്കുക.

അവധിക്ക് ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാലമായതിനാല്‍ ഇതൊരു വരണ്ട കാലമായാണ് സിനിമാക്കാര്‍ കാണുന്നത്. മാത്രമല്ല ജൂണില്‍ ലീവുകളുമില്ല. അതുകൊണ്ട് തന്നെ ബോക്‌സോഫീസില്‍ ചിത്രം പരാജയപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഡേറ്റ് നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്തത് എന്ന് വ്യക്തമല്ല.

രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്യുക. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.