ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നവര്‍ ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്‍...; അനുശ്രീക്കും സീമ ജി നായര്‍ക്കുമെതിരെ പി.പി ദിവ്യ

ലൈംഗികാരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടിമാരായ അനുശ്രീയേയും സീമ ജി നായരേയും രൂക്ഷമായി വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യ. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമിയാണെന്നും ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നും ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ ചാറ്റ്, ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ നടി സീമ ജി. നായര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താല്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു സീമ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്‌മൈല്‍ ഭവന്‍ പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ അതിഥായി നടി അനുശ്രീ എത്തിയതും ചര്‍ച്ചയായിരുന്നു.

പിപി ദിവ്യയുടെ കുറിപ്പ്:

ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്‍…

ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെണ്‍കുട്ടിയോടാണ്… സഹോദരീ നിങ്ങള്‍ ധൈര്യമായി പരാതി നല്‍കണം. കേരള ജനത കൂടെയുണ്ടാവും. ഇല്ലെങ്കില്‍ ഈ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയില്‍ അവര്‍ ഞെളിഞ്ഞിരിക്കും. സീമാ ജി നായരും അനുശ്രീമാരും സംരക്ഷണം ഒരുക്കും.

ഇരയോടാണ്, നിങ്ങള്‍ ധൈര്യമായി ഇറങ്ങു. അമ്മയെയും പെങ്ങളെയും ഭാര്യയെയും തിരിച്ചറിയാന്‍ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട) മനുഷ്യര്‍ നിനക്കൊപ്പം ഉണ്ടാകും. ഈ സര്‍ക്കാരും.

Read more