മലയാള സിനിമയുടെ വിജയത്തിനോട് എതിര്‍പ്പോ? ഫിയോക്കില്‍ കലാപക്കൊടി! റിലീസുകള്‍ വൈകും

പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളില്‍ തന്നെ എതിര്‍പ്പ്. ഒരു വിഭാഗം സിനിമകള്‍ റിലീസ് ചെയ്യണ്ടെന്ന തീരുമാനത്തിലാണെങ്കില്‍ മറ്റൊരു വിഭാഗം പുതിയ കൂട്ടായ്മയ്ക്കുള്ള ആലോചനയിലാണ്.

ഫെബ്രുവരി 23ന് ആണ് ഫിയോക് സമരം ആരംഭിച്ചത്. ഇഷ്ടമുള്ള പ്രൊജക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കുക, ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് 42 ദിവസത്തിന് ശേഷം മാത്രം സിനിമ നല്‍കുക എന്നീ ആവശ്യങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് മുമ്പാകെ ഉയര്‍ത്തിയാണ് ഫിയോക് സമരം ആരോപിച്ചത്.

ഫിയോക്കിന്റെ സമരം സംഘടനയുടെ ചെയര്‍മാനും വൈസ് ചെയര്‍മാനുമായ ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും ബാധിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ദിലീപ് നായകനായ ‘തങ്കമണി’യുടെ റിലീസ് മാര്‍ച്ച് ഏഴിന് ആയിരുന്നു നിശ്ചയിച്ചിരിക്കുന്നത്.

നാദിര്‍ഷ സംവിധാനം ചെയ്ത ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’യുടെ റിലീസ് സമരത്തെ തുടര്‍ന്ന് മാര്‍ച്ച് ഒന്നിലേക്ക് മാറ്റി വച്ചിട്ടുണ്ട്. ഫെബ്രുവരി 23ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിനോട് എതിര്‍പ്പുള്ളവര്‍ ദിലീപിനൊപ്പം ചേര്‍ന്ന് പുതിയ സംഘടനയ്ക്കുള്ള ആലോചന തുടങ്ങിയത്.