പൊന്നിയിന്‍ സെല്‍വന്‍ കുതിക്കുന്നു; 200 കോടി തിളക്കം

കല്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി മണിരത്‌നം ഒരുക്കിയ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ബോക്‌സോഫീസില്‍ മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തില്‍ 200 കോടിയാണ് നേടിയിരിക്കുന്നതെന്ന് നിര്‍മാണക്കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നു.

റിലീസ് ചെയ്ത ദിനത്തില്‍ ഇന്ത്യയില്‍നിന്ന് മാത്രം 32-35 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യദിന വരുമാനം കണക്കാക്കുമ്പോള്‍ വിജയ് നായകനായ ‘വാരിസി’ന്റെ റെക്കോഡാണ് പി.എസ്. 2 തകര്‍ത്തത്.

‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യഭാഗം 2022 സെപ്തംബര്‍ 22-നാണ് റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ ലോകവ്യാപകമായി ചിത്രം 80 കോടിയോളം വരുമാനം നേടിയിരുന്നു. ആകെ 500 കോടിയാണ് ബോക്‌സ്ഓഫീസില്‍നിന്ന് നേടിയത്. ‘പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം’ ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സംഗീതം എ.ആര്‍. റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതല്‍മുടക്കിലാണ് രണ്ടുഭാഗങ്ങളും പൂര്‍ത്തിയക്കിയത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മാണം.