കന്നട നടി ചേതന രാജിന്റെ മരണം; ചികിത്സാപിഴവെന്ന് കണ്ടെത്തൽ, ക്ലിനിക്കിന് എതിരെ കേസ്

പ്ലാസ്റ്റിക് സർജറിക്ക് ശേഷം അന്തരിച്ച കന്നട നടി ചേതന രാജിന്റെ മരണത്തിൽ ബംഗ്ലൂരുവിലെ കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ശസ്ത്രക്രിയ ചെയ്യുന്നതിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ക്ലിനിക്കിന് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്യ്തത്.

ചികിത്സാപ്പിഴവാണ് നടിയുടെ മരണ കാരണമായതെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കാനായി ചേതന രാജ് ശസ്ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കിൽ ഐഎംഎ മാനദണ്ഡം അനുസരിച്ചുള്ള സൗകര്യങ്ങളോ, അടിയന്തര സാഹചര്യങ്ങൾക്കുള്ള തീവ്രപരിചരണ സംവിധാനളോ ഇല്ല. സംഭവത്തിൽ ഒരു ജീവനക്കാരി അടക്കം രണ്ട് പേരെ ചോദ്യം ചെയ്തു. നടത്തിപ്പുകാരനായ ഡോക്ടർ അടക്കം ഒളിവിൽ പോയവർക്കായി തിരച്ചിൽ തുടരുകയാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിലും കരളിലും വെള്ളം കെട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡോക്ടർമാരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് തങ്ങളുടെ സമ്മതം വാങ്ങുന്നതിൽ ആശുപത്രി പരാജയപ്പെട്ടെന്നും ശരിയായ സൗകര്യങ്ങളില്ലാത്ത ഐസിയുവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു അവരുടെ ആരോപണം.

പിന്നാലെ ബോധരഹിതയായ നടിയെ വൈകിട്ടോടെ കോസ്മെറ്റിക് ക്ലിനിക്കിലെ മെൽവിൻ എന്ന ഡോക്ടർ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപ്ത്രിയായ കാഡെയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം എന്ന് പറഞ്ഞാണ് ആശുപ്ത്രിയിൽ എത്തിച്ചത്. ഹൃദയാഘാതം ഉണ്ടായ രോഗിയെപ്പോലെ നടിയെ ചികിത്സിക്കണമെന്ന് ക്ലിനിക്കിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി.

45 മിനിട്ടോളം സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. തുടർന്ന് കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും നടി മരിച്ചിരുന്നുവെന്നും ഐസിയുവിലേക്ക് ക്ലിനിക്കിലെ ഡോക്ടർ നിർബന്ധിച്ച് മാറ്റിയെന്നും കാഡെ ആശുപത്രി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.