തിരഞ്ഞെടുപ്പിന് മുമ്പ് പി. എം നരേന്ദ്രമോദി തിയേറ്ററുകളില്‍ എത്തിക്കാനുള്ള നീക്കം പാളി; ചിത്രത്തിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “പി.എം.മോദി” റിലീസ് ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. ചിത്രം ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് ആരോപിച്ചായിരുന്നു ഇത്. ഇപ്പോഴിതാ സിനിമയുടെ നിര്‍മ്മാതാവ് സന്ദീപ് സിംഗ് റിലീസ് മാറ്റിവെച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്. ഏപ്രില്‍ അഞ്ചിന് സിനിമ തിയറ്ററുകളിലെത്തില്ലെന്നും മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് സിംഗ് ട്വിറ്ററില്‍ കുറിച്ചത്.

സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് വൈകാന്‍ കാരണം. തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് സിനിമ തിയേറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ നീക്കം.

വിവേക് ഒബ്‌റോയി മോദിയായെത്തുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്‍ശന്‍ റവാല്‍, അക്ഷദ് ആര്‍ സലൂജ, സുരേഷ് ഒബ്‌റോയ്, അഞ്ചന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന്‍ കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. “”വളരെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമാണിത്, പറയപ്പെടേണ്ട ഒരു കഥയും. വിശ്വാസത്തിന്റെ ഈ കഥ പ്രേക്ഷകരെ പ്രചോദിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 130 കോടി ജനങ്ങളിലേക്ക് ഈ കഥ എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷവും ആവേശവുമുണ്ട്,”” ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.