വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളിലൂടെ തലമുറകള്‍ക്ക് പ്രിയങ്കരനായ നടന്‍; ചിരഞ്ജീവിയെ പ്രശംസിച്ച് മോദി

ഇന്ത്യന്‍ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ ചിരഞ്ജീവിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് ചിരഞ്ജീവിക്ക് അവാര്‍ഡ് നല്‍കി ആദരിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് നടന്‍ പ്രിയങ്കരനായി മാറിയതെന്ന് മോദി ട്വീറ്റ് ചെയ്തു.

”ചിരഞ്ജീവി ശ്രദ്ധേയനായ നടനാണ്. വൈവിധ്യമാര്‍ന്ന വേഷങ്ങളും അതിശയകരമായ സ്വഭാവവും തലമുറകളായുള്ള സിനിമാപ്രേമികള്‍ക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യന്‍ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചതില്‍ അദ്ദേഹത്തിന് ആശംസകള്‍” എന്നാണ് നരേന്ദ്ര മോദിയുടെ ട്വീറ്റ്.

നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ കരിയറില്‍ ചിരഞ്ജീവി തെലുങ്കില്‍ 150ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2006ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2012 മുതല്‍ 2014 വരെ കേന്ദ്ര ടൂറിസം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം, ‘ഗോഡ്ഫാദര്‍’ ആണ് ചിരഞ്ജീവിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. മലയാള ചിത്രം ‘ലൂസിഫറി’ന്റെ റീമേക്ക് ആയിരുന്നു ഗോഡ്ഫാദര്‍. സല്‍മാന്‍ ഖാന്‍, നയന്‍താര അടക്കമുള്ള താരങ്ങള്‍ വേഷമിട്ട ചിത്രം പ്രതീക്ഷച്ചത്ര വിജയം നേടിയില്ല.