ചലച്ചിത്ര മേഖലയ്ക്കും മലയാളികള്‍ക്കാകെയും നികത്താനാവാത്ത നഷ്ടം; വിട പറഞ്ഞത് ജനപ്രിയ ചലച്ചിത്രകാരനെന്ന് മുഖ്യമന്ത്രി

അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗൗരവതരമായ ജീവിത പ്രശ്‌നങ്ങളെ നര്‍മ്മ മധുരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലര്‍ത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്.

അദ്ദേഹവും ലാലും ചേര്‍ന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും മായാതെ നില്‍ക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്. റാംജി റാവു സ്പീക്കിങ്ങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങള്‍ വ്യത്യസ്ത തലമുറകള്‍ക്ക് സ്വീകാര്യമായിരുന്നു.

മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നല്‍കാന്‍ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികള്‍ക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.