ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവെച്ച അഭിനയ ജീവിതം: പിണറായി വിജയന്‍

ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

നാടകരംഗത്ത് നിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

കൊച്ചുപ്രേമന്റെ നിര്യാണത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയും അനുശോചനം രേഖപ്പെടുത്തി. ‘പ്രശസ്ത നാടക – സിനിമാ താരം കൊച്ചുപ്രേമന് (കെഎസ് പ്രേംകുമാര്‍) ആദരാഞ്ജലികള്‍. വ്യത്യസ്തമായ അഭിനയ ശൈലിക്കുടമയായ കൊച്ചുപ്രേമനെ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നു,’ മന്ത്രി വി ശിവന്‍കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.