ഈശോ കാണാന്‍ കാത്തിരിക്കുകയാണ്, ക്രിസ്മസിന് തന്നെ റിലീസ് ചെയ്യണം: പി.സി ജോര്‍ജ്

നാദിര്‍ഷ ചിത്രം ‘ഈശോ’ കാണാനായി താന്‍ കാത്തിരിക്കുകയാണെന്ന് മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. ഈശോ എന്ന പേരിനെ താന്‍ എതിര്‍ത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈനിനെയാണ് താന്‍ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈശോ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ പി.സി ജോര്‍ജും മുന്‍പന്തിയിലുണ്ടായിരുന്നു. ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നുമായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്.

പി.സി സിനിമയ്ക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിരുന്നു. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. നാദിര്‍ഷായെയും കൂട്ടരെയും താന്‍ വിടില്ല.

ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും വിടില്ല എന്നും പി.സി പറഞ്ഞിരുന്നു. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതായി നാദിര്‍ഷ പറഞ്ഞു.