കാനിൽ പുതു ചരിത്രമെഴുതി പായൽ കപാഡിയ; ഗ്രാൻഡ് പ്രിക്സ് പുരസ്കാരം സ്വന്തമാക്കി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'

വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രനേട്ടവുമായി പായൽ കപാഡിയ. മുപ്പത് വർഷങ്ങൾക്ക് ശേഷം ഫെസ്റ്റിവലിലെ പ്രധാന മത്സരവിഭാഗമായ ഗോൾഡൻ പാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു പായലിന്റെ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രിക്സ് പുരസ്കാരമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഗോൾഡൻ പാം കഴിഞ്ഞാൽ ഫെസ്റ്റിവലിലെ ഏറ്റവും മൂല്യമേറിയ പുരസ്കാരമാണ് ഗ്രാൻഡ് പ്രിക്സ്.

മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെന്നതും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടം കൂടിയാണ്. ഗ്രേറ്റ ഗെർവിഗ്, ഇബ്രു സെയ്ലാൻ, ഇവ ഗ്രീൻ, നദീൻ ലബാക്കി, ഹിറോകാസു കൊറീ ഇഡ, ലില്ലി ഗ്ലാഡ്സ്റ്റൺ തുടങ്ങീ ലോക സിനിമയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

സീൻ ബെക്കർ സംവിധാനം ചെയ്ത ‘അനോറ’ എന്ന ചിത്രമാണ് ഗോൾഡൻ പാം സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാൻഡ് ടൂർ എന്ന ചിത്രത്തിലൂടെ മിഗ്വേൽ ഗോമസാണ് ഇത്തവണ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

യോർഗോസ് ലാന്തിമോസിന്റെ ‘കൈൻഡ്സ് ഓഫ് കൈൻഡ്നെസ്സ്’, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപൊളിസ്’, അലി അബ്ബാസിയുടെ ‘അപ്രന്റിസ്’ തുടങ്ങീ ലോകോത്തര ഫിലിംമേക്കേഴ്സിന്റെ ചിത്രങ്ങളെ പുറംന്തള്ളിയാണ് പായൽ കപാഡിയയുടെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്നും ബിരുദം കരസ്ഥമാക്കിയ പായൽ കപാഡിയയുടെ  ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ചിത്രം  മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റുവാങ്ങിയിരുന്നു.

View this post on Instagram

A post shared by Luxbox (@luxboxfilms)

30 വർഷങ്ങൾക്ക് ശേഷം കാനിലെ പാം ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു പായൽ കപാഡിയയുടെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.