'തിരുവിതാംകൂര്‍ ദിവാനെ പോലും വരുതിക്കു കൊണ്ടു വരുവാന്‍ പോന്ന കൗശലക്കാരന്‍ കൈമള്‍'; പോസ്റ്റര്‍ പങ്കുവെച്ച് വിനയന്‍

പത്തൊന്‍പതാം നൂറ്റാണ്ട് ചിത്രത്തില്‍ പരമേശ്വര കൈമള്‍ ആയി നടന്‍ സുരേഷ് കൃഷ്ണ. ചിത്രത്തിലെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. കരുമാടിക്കുട്ടന്‍ എന്ന തന്റെ ചിത്രത്തിലൂടെയാണ് സുരേഷ് കൃഷ്ണ സിനിമയിലേക്കു വന്നത് എന്നും വ്യക്തമാക്കിയാണ് വിനയന്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

വിനയന്റെ കുറിപ്പ്:

കൊല്ലും കൊലയും നടത്താന്‍ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്‌കൃഷ്ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്.. കരുമാടിക്കുട്ടന്‍ എന്ന എന്റെ ചിത്രത്തിലൂടെ തന്നെയാണ് സുരേഷ് കൃഷ്ണ സിനിമയിലേക്കു വന്നത്.. വലിയ ധനാഠ്യനും, ബുദ്ധിമാനും തിരുവിതാംകൂര്‍ ദിവാനെ പോലും വരുതിക്കു കൊണ്ടു വരുവാന്‍ പോന്ന കൗശലക്കാരനുമായ കൈമളെന്ന കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്…

തിരുവിതാംകൂറിലെവിടെയും ഒരു മിന്നല്‍ പിണര്‍ പോലെ തന്റെ കുതിരപ്പുറത്തു പറന്നെത്താന്‍ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പു കൂടി ആയിരുന്നു കൈമള്‍… തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധസ്ഥിതര്‍ക്കു വേണ്ടി സംസാരിക്കുവാന്‍ അങ്ങ് ആറാട്ടു പുഴയില്‍ ഒരു ശബ്ദം ഉയര്‍ന്നിരിക്കുന്നു എന്നു കേട്ടറിഞ്ഞ കൈമള്‍ രോഷം കൊണ്ടു.. അത് വേലായുധച്ചേകവരാണന്നറിയുന്നതോടെ ഒരു പുതിയ പോര്‍മുഖം തുറക്കുകയായിരുന്നു..

ഒരു നൂറ്റാണ്ടിന്റെ ബൃഹുത്തായ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ അധികാരവും അംഗബലവും കൊണ്ടു ചൂതാട്ടം നടത്തിയവരുടെ അസാധാരണമായ കഥകള്‍ കൂടി ഈ ചിത്രത്തിലുണ്ട്.. പത്തൊന്‍പതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരിപരമേശ്വര കൈമള്‍..