പത്മാവത് ഇന്ന് തീയേറ്ററുകളില്‍; അക്രമം അഴിച്ചുവിട്ട് കര്‍ണ്ണിസേന

വിവാദങ്ങള്‍ക്കിടെ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് ഇന്നു തീയേറ്ററുകളിലേയ്ക്ക്. അതേസമയം ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിനെതിരെ വ്യാപക അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. കര്‍ണ്ണിസേന പ്രവര്‍ത്തകര്‍ ഹരിയാനയില്‍ സ്‌കൂള്‍ ബസിനു നേരെ കല്ലെറിഞ്ഞു. സീറ്റുകള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് കുട്ടികള്‍ കല്ലേറില്‍ നിന്നു രക്ഷനേടിയത്.
ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും പ്രതിഷേധകര്‍ അക്രമം അഴിച്ചു വിട്ടു.

അക്രമം തുടരുന്നതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാകില്ല എന്ന നിലപാടിലാണ് ഈ സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകള്‍. രാജസ്ഥാന്‍, മാധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങില്‍ മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം തടയാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ആക്രമണം രൂക്ഷമായത്.

ഹരിയാനയിലെ അക്രമ സംഭവങ്ങളില്‍ മുപ്പതോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജമ്മു കശ്മീരില്‍ തിയേറ്ററിന് നേരെ ആക്രമണമുണ്ടായി. ഉത്തര്‍പ്രദേശിലെ മധുരയില്‍ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തടഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ണിസേന ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.രാജ്യവ്യാപകമായി 4800 ഓളം കേന്ദ്രങ്ങളിലാണ് പത്മാവത് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനം നടന്നിരുന്നു.