ലിജു കൃഷണയുടെ വാക്കുകള്‍ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം വ്യക്തമാക്കണം, 'സത്യം ഡബ്ല്യു.സി.സി അറിയണം'; പരാതി പരസ്യമാക്കി 'പടവെട്ട്' അണിയറ പ്രവര്‍ത്തകര്‍

ഗീതു മോഹന്‍ദാസിനെതിരെ പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ നടത്തിയ വെളിപ്പെടുത്തല്‍ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യൂസിസി വ്യക്തമാക്കണമെന്ന് ‘പടവെട്ട്’ അണിയറപ്രവര്‍ത്തകര്‍. തനിക്ക് എതിരെയുള്ള പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണെന്നും തന്നോട് വൈരാഗ്യമുള്ള ഗീതു ഡബ്ല്യൂസിസിയുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു ലിജു കൃഷ്ണയുടെ ആരോപണം. എന്നാല്‍ ലിജു കൃഷണയുടെ വാക്കുകള്‍ വാസ്തവിരുദ്ധമാണെന്ന് പ്രതികരിച്ച് ഡബ്ല്യൂസിസി രംഗത്ത് വന്നതോടെയാണ് ലിജു കൃഷ്ണയ്ക്ക് പിന്തുണയുമായി പടവെട്ട് അണിയറപ്രവവര്‍ത്തകരും എത്തിയത്.

ഗീതു മോഹന്‍ദാസിനെ പോലുള്ള ശക്തര്‍ സംഘടനയ്ക്ക് മുകളില്‍ വളരുമ്പോള്‍, അവരുടെ അധികാര ദുര്‍വിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് ഡബ്ല്യൂസിസിയിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ് എന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

‘സത്യം ഡബ്ല്യൂസിസി അറിയണം, ഗീതുമോഹന്‍ദാസിനെതിരെ സംവിധായകന്‍ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവര്‍ത്തകരും വെളിപ്പെടുത്തിയ സത്യങ്ങള്‍ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യൂസിസി വ്യക്തമാക്കണം. എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയില്‍ നിങ്ങള്‍ പൊതുജങ്ങളോട് പങ്കിടുന്നത്.? ഒരു ആരോപണം ഉണ്ടാകുമ്പോള്‍ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേള്‍ക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്.

ഇന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഡബ്ല്യൂസിസി എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളില്‍ പെടുന്നതല്ല. ഡബ്ല്യൂസിസി എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയില്‍ സംഘടനയുടെ ആവശ്യകതയെയും ഞങ്ങള്‍ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിര്‍ത്തപ്പെടുത്താന്‍ ശ്രമിക്കേണ്ട. അത് ഒരു ജനാതിപത്യ ബോധമില്ലായ്മയാണ്. സംഘടന വിമര്‍ശനത്തിന് വിധേയമാകണം എങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടണം.

രേവതി ചേച്ചിയെ പോലുള്ള മുതിര്‍ന്ന അംഗങ്ങള്‍ ഇതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. ഗീതു മോഹന്‍ദാസിനെ പോലുള്ള ശക്തര്‍ സംഘടനയ്ക്ക് മുകളില്‍ വളരുമ്പോള്‍, അവരുടെ അധികാര ദുര്‍വിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് ഡബ്ല്യൂസിസിയിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്. വെളിപ്പെടുത്തിയ സത്യങ്ങള്‍ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഗീതുമോഹന്‍ദാസ് ഒരു പുതുമുഖ സംവിധാനകനില്‍ വര്‍ഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങള്‍ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.